വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന മലയാളികളെ ക്വാറന്റീനിലാക്കാന്‍ ഹൗസ് ബോട്ടുകളും സര്‍ക്കാര്‍ ഏറ്റെടുക്കും

വിദേശങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന മലയാളികളെ ക്വാറന്റീനിലാക്കാൻ ഹൗസ് ബോട്ടുകളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പരമാവധി ക്വറന്റീന്‍ കേന്ദ്രങ്ങളൊരുക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഒന്നരലക്ഷത്തിലധികം കിടക്കകള്‍ പ്രവാസികളുടെ ക്വാറന്റീനായി നിലവില്‍ പൂര്‍ണ സജ്ജമാണെന്ന് മന്ത്രി ജി.സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
രാജ്യാന്തര വിമാന സര്‍വീസ് ആരംഭിച്ചാല്‍ ആദ്യത്തെ ഒരു മാസത്തിനകം അഞ്ചു ലക്ഷത്തോളം പ്രവാസികള്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ ക്വാറന്റീന്‍ ചെയ്യുന്നതിനായി പരമാവധി കെട്ടിടങ്ങള്‍ ഏറ്റെടുക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആലപ്പുഴയിലെ 600 ഹൗസ് ബോട്ടുകളും ഏറ്റെടുക്കും.
നിലവില്‍ രണ്ടര ലക്ഷത്തോളം കിടക്കകള്‍ക്കുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.60 ലക്ഷം കിടക്കകള്‍ ഏതു സമയത്തും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പൂര്‍ണ സജ്ജമായിക്കഴിഞ്ഞു. കോളജുള്‍, ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടെയാണ് ഏറ്റെടുത്തിട്ടുള്ളത്. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ പലരും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രം ഇതേക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
Story Highlights: coronavirus, house boat,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here