കൊവിഡ് കാരണം കേരളത്തിൽ കുടുങ്ങിയ സൗദി പൗരന്മാർ നാട്ടിലേക്ക് മടങ്ങുന്നു

കൊവിഡ് കാരണം കേരളത്തിൽ കുടുങ്ങിയ സൗദി പൗരന്മാർ നാട്ടിലേക്ക് മടങ്ങുന്നു. കരിപ്പൂർ വിമാനത്താവളം വഴിയാണ് ഇവർ നാട്ടിലേക്ക് തിരിക്കുക. സൗദി എയർലൈൻസിന്റെ പ്രത്യേക വിമാനത്തിലാണ് യാത്ര പുറപ്പെടുന്നത്.
കൊവിഡ് ഭീതിയെ തുടർന്ന് ഇന്ത്യ സൗദി വിമാന സർവീസ് മാർച്ച് 15 ന് നിർത്തലാക്കിയിരുന്നു. പിന്നീട് ലോക്ക്ഡൗൺ കൂടെ പ്രഖ്യാപിച്ചതോടെ, ചികിത്സയ്ക്കും മറ്റുമായി ഇന്ത്യയിലെത്തിയ ഒട്ടേറെ സൗദി പൗരന്മാരുടെ മടക്കയാത്ര പ്രതിസന്ധിയിലായി. ഇതേതുടർന്നാണ്, സൗദി ഭരണകൂടം ഇടപെട്ട് മൂന്ന് വിമാന സർവീസുകൾക്ക് വഴിയൊരുക്കിയത്. കേരളത്തിൽ കുടുങ്ങിയ 138 സൗദി പൗരന്മാർ കരിപ്പൂർ വിമാനത്താവളം വഴിയാണ് മടങ്ങുന്നത്.
റിയാദിൽനിന്ന് കരിപ്പൂരിൽ എത്തുന്ന വിമാനം ബംഗളൂരുവിലേക്കും പോകും. അവിടെ നിന്നും കൂടുതൽ പൗരന്മാരെകൂടി കയറ്റിയാണ് വിമാനം റിയാദിലേക്ക് പറക്കുക. കേരളത്തിൽ നിന്നും ലഭിച്ച അകമഴിഞ്ഞ സ്നേഹത്തിന് നന്ദി പറഞ്ഞാണ് സൗദികൾ മടങ്ങിയത്. വിമാനത്താവളത്തിലും പ്രത്യേക പരിശോധനക്ക് പുറമെ കൊവിഡ് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇവർ യാത്ര പുറപ്പെടുന്നത്. ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ കരിപ്പൂരിന് പുറമെ മുംബൈ, ഡൽഹി എന്നിവടങ്ങളിൽ നിന്നും രണ്ട് സർവീസുകൾ കൂടി ഇവർക്കായി നടത്തുന്നുണ്ട്.
Story highlights- coronavirus, saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here