2025ഓടെ 75 ശതമാനം തൊഴിലാളികളും ‘വർക്ക് ഫ്രം ഹോം’; പുതിയ തൊഴിൽ സംസ്കാരവുമായി ടിസിഎസ്

2025ഓടെ 75 ശതമാനം തൊഴിലാളികളെയും വീട്ടിലിരുത്തി ജോലി ചെയ്യിക്കാനുള്ള നീക്കവുമായി ടാറ്റ കൺസൾട്ടൻസി സർവീസസ്. 100 ശതമാനം ഉത്പാദനക്ഷമതക്കായി 25 ശതമാനം തൊഴിലാളികൾ മാത്രം ഓഫീസിൽ ഉണ്ടായാൽ മതിയെന്നാണ് ടിസിഎസിൻ്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് 2025ഓടെ 75 ശതമാനം തൊഴിലാളികൾക്കും ‘വർക്ക് ഫ്രം ഹോം’ പദ്ധതി നടപ്പിലാക്കാൻ ആലോചിച്ചിരിക്കുന്നത്.
ഇത് 25/25 മോഡൽ ആണെന്ന് ടിസിഎസിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻജി സുബ്രഹ്മണ്യം പറയുന്നു. ലോക്ക്ഡൗൺ കാലത്തെ തൊഴിൽ രീതി കണക്കാക്കിയപ്പോൾ ഓഫീസുകളിൽ തൊഴിലാളികൾ എല്ലായ്പ്പോഴും ഉണ്ടായില്ലെങ്കിലും ഉത്പാദനക്ഷമതയ്ക്ക് കുഴപ്പമുണ്ടാവില്ലെന്ന് മനസ്സിലായി. ഓഫീസിൽ 25 ശതമാനം തൊഴിലാളികൾ മതിയാവുമെന്നും അദ്ദേഹം പറയുന്നു. 90 ശതമാനം തൊഴിലാളികൾ വീടുകളിൽ നിന്ന് ജോലി ചെയ്താലും കുഴപ്പമുണ്ടാവില്ല. 20 വർഷങ്ങളായി തുടരുന്ന തൊഴിൽ സംസ്കാരം പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ജോലിക്കാരനെ വീട്ടിലേക്ക് മാറ്റി അയാൾക്ക് ഒരു കമ്പ്യൂട്ടറോ ലാപ്ടോപ്പോ നൽകുക എന്നതല്ല. മൊത്തത്തിലുള്ള തൊഴിൽ ചുറ്റുപാട് തന്നെ മാറുമെന്നും ടിസിഎസ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥൻ്റെ അഭിപ്രായം.
4.48 ലക്ഷം തൊഴിലാളികളാണ് ടിസിഎസിന് ആകെ ഉള്ളത്. ഇതിൽ 3.55 ലക്ഷം തൊഴിലാളികളും ഇന്ത്യയിലാണ്.
ടിസിഎസിനൊപ്പം ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾക്കും സമാന ചിന്താഗതി തന്നെയാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ പുതിയൊരു തൊഴിൽ സംസ്കാരത്തിനാവും കൊറോണാനന്തര ലോകം സാക്ഷ്യം വഹിക്കുക.
Story Highlights: TCS looks at 75% workforce working from home by 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here