കോട്ടയത്ത് പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ അധികം കൂടുന്നത് നിരോധിച്ചു
കൊവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിൽ പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളിൽ ജനങ്ങൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാൻ അനുവദിച്ചും പൊലീസ് പ്രത്യേകം മാർക്ക് ചെയ്ത കണ്ടെയൻമെൻറ് മേഖലയിൽ വീടിന് പുറത്ത് സഞ്ചരിക്കുന്നത് നിരോധിച്ചും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിലെ നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ചില മേഖലകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ഹോട്ട്‌സ്‌പോട്ടുകളിൽ പാചകവാതകവിതരണം, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, എന്നിവയ്ക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.
കണ്ടെയ്ൻമെന്റ് മേഖലകളും ഹോട്ട് സ്‌പോട്ടുകളും ഒഴികെയുള്ള മേഖലകളിൽ പുതിയ ഉത്തരവു പ്രകാരം അനുവദിച്ച ഇളവുകൾ പ്രകാരം അവശ്യ സേവന നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം. ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിതരണം, വിൽപന എന്നിവ നടത്തുന്ന സ്ഥാപനങ്ങൾ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാവുന്നതാണ്.
ഹോട്ടലുകളിൽ പാഴ്‌സൽ സർവീസിന് മാത്രമാണ് അനുമതി. ഏഴു മണി വരെ പ്രവർത്തിക്കാം. ഹോം ഡെലിവറി എട്ട് മണി വരെ അനുവദിക്കും. പാചകവാതക വിതരണം, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, എന്നിവയ്ക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാം.
അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഓഫീസുകൾ, കൊവിഡ് കെയർ സെന്ററുകളുടെ ക്രമീകരണവുമായി ബന്ധപ്പെട്ട പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഫീസുകൾ, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യാത്രാ സൗകര്യങ്ങളൊരുക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം, എക്‌സൈസ് വകുപ്പ് എന്നിവയ്ക്കും പ്രവർത്തനാനുമതിയുണ്ട്.
coronavirus, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here