രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗൺ നാളെ മുതൽ; നിയന്ത്രണങ്ങൾ തുടരും

രാജ്യത്ത് മൂന്നാഘട്ട ലോക്ക് ഡൗൺ നാളെ മുതൽ. പുതിയ മാർഗനിർദേശ പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരും. പൊതുസ്ഥലങ്ങളിലും ജോലിയിടങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. പൊതുഗതാഗതം ഉണ്ടാവില്ല. അന്തർസംസ്ഥാന യാത്രകളും നിരോധിച്ചു. എന്നാൽ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ യാത്ര അനുവദിക്കും.
കഴിഞ്ഞ മാസം 24ന് തുടങ്ങിയ രണ്ടാംഘട്ടം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. രാജ്യത്തെ മഹാനഗരങ്ങളിൽ അടക്കം രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി തരംതിരിച്ചാണ് മൂന്നാം ഘട്ട ലോക്ക് ഡൗൺ ആരംഭിക്കുക. കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് അൽപം ഇളവുകൾ നൽകിയാണ് കേന്ദ്രസർക്കാർ പുതുക്കിയ മാർഗനിർദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഒ പി പ്രവർത്തിക്കും. സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ നിർബന്ധമാക്കി.
ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെയുള്ളവ തുറക്കില്ല. അഞ്ചു പേരിൽ കൂടുതൽ ഒത്തുകൂടരുത്. ഓറഞ്ച് സോണിൽ ഉൾപ്പെട്ട ജില്ലകളിലേക്ക് പ്രത്യേകം അനുമതിയോടെ യാത്ര ചെയ്യാം. 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് ജില്ലകളിൽ ബസ് സർവീസ് നടത്താൻ ഗ്രീൻ സോണിൽ അനുമതിയുണ്ട്. മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ് സോണിൽ മദ്യ ശാലകൾ തുറക്കും. അതേസമയം കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം തുടരും.
ജാർഖണ്ഡിൽ രണ്ടാഴ്ച വരെ ലോക്ക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് അതിഥി തൊഴിലാളികൾ കൂടുതലായി ജാർഖണ്ഡിലേക്കാണ് മടങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് കരുതൽ നടപടിയുടെ ഭാഗമായി രണ്ടാഴ്ച വരെ നിയന്ത്രണം തുടരാൻ സർക്കാർ തീരുമാനിച്ചത്.
story highlights- coronavirus, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here