Advertisement

കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തി കളക്ടറുടെ ഉത്തരവ്

May 4, 2020
3 minutes Read

മെയ് 17 വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ സാംബശിവ റാവു പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചു.

ജില്ലയിൽ പൊതു ഗതാഗത സംവിധാനങ്ങളും മദ്യഷോപ്പുകളും നിരോധിച്ചിരിക്കുന്നു. ജില്ലയ്ക്കകത്ത് നാലുചക്ര സ്വകാര്യ/ടാക്സി വാഹനങ്ങളിൽ ഡ്രൈവർ അടക്കം പരമാവധി മൂന്ന് പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു. ഇത്തരം യാത്രകൾ അടിയന്തിര സാഹചര്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. ഓട്ടോ ടാക്സി സ്റ്റാൻഡുകളിൽ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല.

രാത്രി 7 മുതൽ രാവിലെ 7 വരെയുള്ള സമയത്ത് അടിയന്തര സാഹചര്യങ്ങളിൽ ഒഴികെയുള്ള സ്വകാര്യ യാത്രകൾ കർശനമായി നിരോധിച്ചിരിക്കുന്നു. അടിയന്തിര ഘട്ടങ്ങളിൽ ജില്ലാ കലക്ടർ നൽകുന്ന പാസിന്റെ അടിസ്ഥാനത്തിൽ യാത്ര അനുവദിക്കുന്നതാണ്. ജില്ലയ്ക്കകത്ത് യാത്ര ചെയ്യാൻ സെൽഫ് ‘സർട്ടിഫിക്കേഷൻ’ ആവശ്യമാണ്. അന്തർജില്ലാ യാത്രകൾക്ക് ഓൺലൈൻ പാസുകൾ നിർബന്ധമാണ്.

ചരക്ക് വാഹനങ്ങൾക്ക് യാതൊരുതരത്തിലുള്ള പാസും ആവശ്യമില്ല. അതിർത്തി ചെക്ക്പോസ്റ്റുകളിലെ സ്‌ക്വാഡുകൾ ഇത്തരം വാഹനങ്ങളിലെ വിവരങ്ങൾ രേഖപ്പെടുത്തിവെക്കേണ്ടതാണ്.

എല്ലാസർക്കാർ ഓഫീസുകളും അക്ഷയസെന്ററുകളും തുറന്നുപ്രവർത്തിക്കേണ്ടതാണ്. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. സർക്കാർ ഓഫീസുകളിൽ ഗ്രൂപ്പ് എ, ബി ജീവനക്കാരിൽ പരമാവധി 50% ജീവനക്കാർ ഹാജരാകേണ്ടതാണ്. ഗ്രൂപ്പ് സി, ഡി വിഭാഗം ജീവനക്കാരിൽ പരമാവധി 33% ജീവനക്കാർ ഹാജരാകേണ്ടതാണ്. ശേഷിക്കുന്നജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നയം സ്വീകരിക്കാവുന്നതാണ് .അടിയന്തിര ജോലികളോ കൊവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ മാത്രം ഗ്രൂപ്പ് ഡി ജീവനക്കാരെ ഓഫീസ് ഡ്യൂട്ടിക്ക് നിയോഗിച്ചാൽ മതിയാവും. അതത് ഓഫീസ് തലവൻമാർ ജീവനക്കാരുടെ ഡ്യൂട്ടി ചാർട്ട് തയാറാക്കേണ്ടതാണ്.

10 വയസിൽ താഴെയുള്ള കുട്ടികൾ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, രോഗികൾ എന്നിവർ ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യാൻ പാടുള്ളതല്ല.

സ്‌കൂളുകൾ, കോളജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ക്ലാസ്സുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽ, ഓൺലൈൻ പഠന മാർഗ്ഗങ്ങൾ അനുവദനീയമാണ്.

സിനിമാ തിയേറ്റർ, ഷോപ്പിംഗ് മാളുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിംനേഷ്യം ടർഫ് ഗ്രൗണ്ടുകൾ, വ്യായാമ കേന്ദ്രങ്ങൾ, ജ്വല്ലറി ഷോപ്പുകൾ, തുണിക്കടകൾ, ബഹുനില കെട്ടിടങ്ങളുള്ള ആവശ്യവസ്തുക്കളല്ലാത്തവയുടെ വ്യാപാര കേന്ദ്രങ്ങൾ മുതലായവ പ്രവർത്തിക്കുന്നതും മത്സരങ്ങൾ, ടൂർണ്ണമെന്റുകൾ എന്നിവ നടത്തുന്നതും ഓഡിറ്റോറിയങ്ങളിൽ വെച്ചുള്ള പരിപാടികൾ നടത്തുന്നതും നിരോധിച്ചിരിക്കുന്നു.

എസ്എം സ്ട്രീറ്റ് പാളയം, വലിയങ്ങാടി തുടങ്ങിയ മാർക്കറ്റ് സെന്ററുകളിൽ അവശ്യവസ്തുക്കളുടെ വ്യാപാരകേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല.

കച്ചവട കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉപഭോക്താക്കളും നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. സ്‌ക്വാഡുകളുടെ പരിശോധനയിൽ ഇവ ലംഘിക്കപ്പെടുന്നതായി കാണുന്ന പക്ഷം സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.

ഹോട്ടലുകളുടെയും റെസ്റ്റോറണ്ടുകളുടെയും പ്രവർത്തനം പാർസൽ സർവീസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ, സ്പാ എന്നിവ പ്രവർത്തിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതേസമയം ബാർബർ ജോലി വീടുകളിൽ ചെന്ന് ചെയ്യാവുന്നതാണ്.

വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു

പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിച്ചിരിക്കുന്നു. ആയത് ശിക്ഷാർഹമായ കുറ്റമായതിനാൽ നിലവിലെ നിയമം അനുസരിച്ച് പൊലീസ് പിഴ ഈടാക്കുന്നതാണ്.

ആശുപത്രികളിൽ ബൈ സ്റ്റാന്റർമാരായി ഒന്നിലധികം പേർ എത്തുന്നത് നിരോധിച്ചിരിക്കുന്നു.

also read:കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 22,395 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി

എല്ലാതരം പ്രകടനങ്ങൾ, ധർണ്ണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
എല്ലാ ആരാധനാലയങ്ങളിലും പൊതു ജനങ്ങളുടെ പ്രവേശനം, പ്രത്യേക പ്രാർത്ഥനകൾ/കൂട്ടപ്രാർത്ഥനകൾ എന്നിവ നിരോധിച്ചിരിക്കുന്നു.

എല്ലാ ടൂറിസം കേന്ദ്രങ്ങളിലേ്ക്കും, പാർക്കുകളിലേ്ക്കും ബീച്ചുകളിലേ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.

‘ബ്രേക്ക് ദി ചെയ്ൻ’ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ഉപഭോക്താക്കൾക്കായി സോപ്പ്/ സാനിട്ടൈസർ പ്രവേശന കവാടത്തിൽ സജ്ജീകരിക്കേണ്ടതാണ്.

ഓറഞ്ച് സോണിൽ അനുവർത്തിക്കേണ്ട എല്ലാ നിയന്ത്രണങ്ങളും ജില്ലയ്ക്ക് ബാധകമായിരിക്കുന്നതാണ്.

ജില്ലയിൽ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച കോടഞ്ചേരി, അഴിയൂർ പഞ്ചായത്തുകളിലും വടകര മുൻസിപ്പാലിറ്റി, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 42 മുതൽ 45 വരെയും വാർഡ് 54 മുതൽ 56 വരെയുമുള്ള സ്ഥലങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.

മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ അല്ലാത്ത കാര്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രേട്ടോകോൾ അനുസരിച്ച് ജില്ലയിൽ പ്രവർത്തിക്കാവുന്നതാണ്. ഇനിയൊരുത്തരവുണ്ടവുന്നതുവരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്നും കളക്ടർ.

Story highlights-The order of the Collector to clarify the restrictions in the Kozhikode district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top