എനിക്ക് മുൻപും ശേഷവും ഒത്തുകളിച്ചവരുണ്ട്; അവർ പാക് ക്രിക്കറ്റ് ബോർഡിൽ ഉണ്ട്: മുഹമ്മദ് ആസിഫ്

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം മുഹമ്മദ് ആസിഫ്. തനിക്ക് മുൻപും ശേഷവും ഉള്ളവർ ഒത്തുകളിച്ചിട്ടുണ്ടെന്നും അവരിൽ പലരും ഇപ്പോഴും ക്രിക്കറ്റ് ബോർഡിൽ ഉണ്ടെന്നുമാണ് ആസിഫ് വെളിപ്പെടുത്തിയത്. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആസിഫിൻ്റെ ഞെട്ടിക്കുന്ന ആരോപണം.
Read Also: വാതുവെപ്പ്: ഉമർ അക്മലിന് മൂന്നു വർഷം വിലക്ക്
“എനിക്കു മുൻപ് പാക്കിസ്താൻ ക്രിക്കറ്റിൽ ഒത്തുകളിച്ച താരങ്ങളുണ്ട്. എനിക്കു ശേഷം ഉള്ളവരിലും ഒത്തുകളിക്കാരുണ്ട്. എനിക്കു മുൻപ് ഒത്തുകളിച്ചവരിൽ ചിലർ ഇപ്പോൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡിലുണ്ട്. എനിക്കുശേഷം ഒത്തുകളിച്ചവരിൽ ചിലർ ഇപ്പോഴും പാകിസ്താൻ ടീമിലുമുണ്ട്. എല്ലാവർക്കും രണ്ടാമത് ഒരു അവസരം കൂടി ലഭിച്ചു എന്നതാണ് സത്യം. എന്നേപ്പോലെ ചിലർക്കു മാത്രമാണ് അങ്ങനെയൊരു അവസരം ലഭിക്കാതിരുന്നത്. എന്റെ ബൗളിംഗ് വളരെ മികച്ചതായിരുന്നുവെന്ന് ഒട്ടേറെപ്പേർ പറഞ്ഞിരുന്നു. പക്ഷേ, ക്രിക്കറ്റ് ബോർഡ് എനിക്ക് കാര്യമായ പരിഗണനയൊന്നും നൽകിയില്ല. എന്തായാലും പഴയ കാര്യങ്ങളോർത്ത് സങ്കടപ്പെടാൻ ഞാനില്ല” – ആസിഫ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിൽ അല്പ കാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും തനിക്ക് മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന ചാരിതാർഥ്യമുണ്ട് എന്നും ആസിഫ് കൂട്ടിച്ചേർത്തു. ചിന്തിക്കുമ്പോൾ അത് തന്നെയാണ് പ്രധാനം. ക്രിക്കറ്റിൽ നിന്ന് മാറിയിട്ട് കൊല്ലങ്ങളായെങ്കിലും ഇപ്പോഴും ഒട്ടേറെ മികച്ച താരങ്ങൾ എന്നെ ഓർമിക്കുന്നു. കെവിൻ പീറ്റേഴ്സണും എ.ബി. ഡിവില്ലിയേഴ്സും അംലയും പറഞ്ഞ അഭിപ്രായങ്ങൾ സന്തോഷം പകരുന്നതാണ്. കൂടുതൽ മികച്ച നിലയിൽ കരിയർ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും അത് സാധിച്ചില്ല എന്നും ആസിഫ് പറഞ്ഞു.
Read Also: വാതുവെപ്പ്: മുൻ പാക് താരത്തിന് തടവു ശിക്ഷ
പാകിസ്താൻ ഉത്പാദിപ്പിച്ച ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ആസിഫ്. 2005ൽ അരങ്ങേറിയ ആസിഫ് അഞ്ച് കൊല്ലം മാത്രമേ സജീവ ക്രിക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ. 2010ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഒത്തുകളിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് ആസിഫിന് 7 വർഷത്തെ വിലക്ക് ലഭിച്ചു. ഇതോടെയാണ് താരത്തിൻ്റെ കരിയർ അവസാനിച്ചത്. 23 ടെസ്റ്റുകളിൽ 106 വിക്കറ്റും 38 ഏകദിനങ്ങളിൽ 46 വിക്കറ്റും 11 ടി-20 മത്സരങ്ങളിൽ13 വിക്കറ്റും നേടിയാണ് ആസിഫ് കളമൊഴിഞ്ഞത്.
Story Highlights: mohammed asif reveals spot fixing scandal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here