പ്രവാസി മലയാളികളെ തിരികെ എത്തിക്കാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാനം പൂർണ സജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ. തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ മുറികൾ, പരിശോധനാ കിറ്റുകൾ തുടങ്ങിവയ ഒരുക്കിയിട്ടുണ്ട്. ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും 13.45 കോടി രൂപ സർക്കാർ അനുവദിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു.
മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നതിനെ കുറിച്ച് വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിന് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 1,15,500 മുറികൾ സജ്ജമാണ്. പ്രവാസികൾക്ക് പണം നൽകി ഉപയോഗിക്കാനായി ഹോട്ടലുകളിലും റിസോർട്ടുകളിലുമായി 9000 മുറികൾ വേറെയുമുണ്ട്. പ്രവാസികളുടെ കൊവിഡ് പരിശോധനയടക്കം പൂർത്തീകരിക്കുന്നതിന് 40,000 ആർടിപിസിആർ കിറ്റുകൾ അടക്കം സജ്ജമാക്കിയതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
read also:പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടു
അതേസമയം, 4.52 ലക്ഷം പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. നാട്ടിലേക്ക് മടങ്ങിവരാനാഗ്രഹിക്കുന്നവരിൽ 9572 പേർ ഗർഭിണികളാണ്. വീടുകളിൽ നിരീക്ഷണത്തിനായി അയയ്ക്കുന്ന ഗർഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാൻ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തിൽ പ്രവേശനാനുമതി ഉണ്ടാകൂ. പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും 13.45 കോടി രൂപ അനുവദിച്ചതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
Story highlights-The state government is ready to return the NRIs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here