Advertisement

ഭാര്യ നാലു മാസം ഗർഭിണി; സ്വന്തമായി വാഹനം ഇല്ല: മഹാരാഷ്ട്രയിൽ കുടുങ്ങി തൃശൂർ സ്വദേശികളായ ദമ്പതിമാർ

May 8, 2020
2 minutes Read
pregnant malayali woman trapped

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നാട്ടിലേക്ക് വരാനാവാതെ മഹാരാഷ്ട്രയിൽ കുടുങ്ങി നാല് മാസം ഗർഭിണിയായ ഭാര്യയും ഭർത്താവും. തൃശൂർ വരന്തരപ്പള്ളി സ്വദേശികളായ പ്രിയയും ഭർത്താവ് അഖിൽ ചന്ദ്രനുമാണ് മഹാരാഷ്ട്രയിലെ അന്ധേരിയിൽ കുടുങ്ങിക്കിടക്കുന്നത്. നാലു മാസം ഗർഭിണിയായ ഭാര്യയ്ക്ക് കൃത്യമായ വൈദ്യ ചികിത്സ നൽകാൻ സാധിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാനുള്ള വഴികൾ പലതും അടഞ്ഞു എന്നും ഭർത്താവ് അഖിൽ ചന്ദ്രൻ ട്വൻ്റിഫോർ വെബിനോട് പറഞ്ഞു.

ഏകദേശം ഒരു വർഷം മുൻപാണ് അഖിലും പ്രിയയും മഹാരാഷ്ട്രയിലേക്ക് പോയത്. മഹാരാഷ്ട്രയിലെ ക്വിനോക്സ് എന്ന കമ്പനിയിൽ കല്യാണം കഴിഞ്ഞ ഉടൻ ക്വിനോക്സ് എന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് അഖിൽ. വിവാഹം കഴിഞ്ഞ ഉടൻ അഖിൽ ഭാര്യ പ്രിയയെയും കൂട്ടി കേരളം വിട്ടു. മഹാരാഷ്ട്ര അന്ധേരിയിൽ ഇരുവരും താമസവും തുടങ്ങി. ഗർഭിണിയാണെന്നറിഞ്ഞത് ലോക്ക് ഡൗണിനിടെയാണ്. പ്രഗ്നൻസി ടെസ്റ്റ് കിറ്റ് വഴി ഗർഭിണിയാണെന്നറിഞ്ഞറിപ്പോൾ സന്തോഷവും ഭയവും ഒരുമിച്ചാണ് ആ ദമ്പതികൾ അനുഭവിച്ചത്.

വിവരം അറിഞ്ഞപ്പോൾ ദിശയിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. മൂന്ന് മാസം വരെ പ്രശ്നമില്ലെന്നും പുറത്ത് പോവണ്ട എന്നുമായിരുന്നു മറുപടി. ഇക്കാലയളവിൽ പ്രത്യേക ചെക്കപ്പുകളൊന്നും ഇല്ല. ഒരു ഗുളിക നിർദ്ദേശിച്ച് അത് മൂന്നു മാസം കഴിക്കാൻ ആവശ്യപെട്ടു. മൂന്നു മാസം കഴിഞ്ഞാൽ എന്തെങ്കിലും ചെയ്താൽ മതി എന്നും ദിശ നിർദ്ദേശം നൽകി എന്നും അഖിൽ ട്വൻ്റിഫോറിനോട് പറഞ്ഞു. ഇപ്പോൾ 4 മാസം ഗർഭിണിയാണ് പ്രിയ. ആ ഗുളിക ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കുകയാണ്.

Read Also: രോഗബാധിതരുടെ എണ്ണം 18000 കടന്നു; മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം

ലോക്ക് ഡൗൺ ആയതുകൊണ്ട് തന്നെ ഗർഭിണികൾ കഴിക്കേണ്ട പോഷകാഹാരങ്ങളൊന്നും ഭാര്യക്ക് വാങ്ങി നൽകാൻ സാധിക്കുന്നില്ല എന്നതാണ് അഖിലിൻ്റെ സങ്കടം. അരി, പരിപ്പ് തുടങ്ങിയ സാധനങ്ങൾക്ക് പഞ്ഞമില്ല. പക്ഷേ, ഗർഭിണികൾ കഴിക്കേണ്ട പ്രത്യേക ഭക്ഷണങ്ങൾ വാങ്ങി നൽകാനൊന്നും സാധിക്കുന്നില്ല. പച്ചക്കറികളും കിട്ടാനില്ല. നാട്ടിലേക്ക് പോവാനുള്ള പല വഴികളും ഇവർ തേടിയിരുന്നു.

“സ്വന്തം വാഹനം ഉള്ളവർക്ക് നാട്ടിലേക്ക് വരാം എന്നാണല്ലോ സംസ്ഥാന സർക്കാർ അറിയിച്ചത്. പക്ഷേ, എൻ്റെ കയ്യിൽ വാഹനമില്ല. ടാക്സിക്കാരെ വിളിച്ചിട്ട് അവർ വരുന്നുമില്ല. ആദ്യ ഘട്ടത്തിൽ നോർക്ക വഴി രണ്ട് തവണ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ, രണ്ട് തവണയും അത് ക്യാൻസലായി. വിമാനഗതാതം ആരംഭിക്കുന്നു എന്നറിഞ്ഞിട്ടാണ് രണ്ട് തവണയും ചെയ്തത്. പക്ഷേ, വരാൻ കഴിഞ്ഞില്ല.”- അഖിൽ പറയുന്നു.

Read Also: കൊവിഡ് വാർഡിൽ രോഗികൾക്കൊപ്പം മൃതദേഹങ്ങളും; ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി മഹാരാഷ്ട്ര എംഎൽഎ

“അനിയൻ നാട്ടിൽ നിന്ന് വാഹനം സംഘടിപ്പിച്ച് ഇവിടേക്ക് വരാം എന്ന് പറഞ്ഞിരുന്നു, ഒരാഴ്ച മുൻപ്. അതിനു വേണ്ടി അനിയൻ കളക്ടറേറ്റിൽ പോയി അന്വേഷിച്ചിരുന്നു. ഇപ്പോൾ കാര്യങ്ങളൊക്കെ ഓൺലൈൻ വഴിയാണെന്നും അങ്ങനെ ശ്രമിക്കണമെന്നുമാണ് അവിടെ നിന്ന് അറിയിപ്പ് ലഭിച്ചത്. അത്യാവശ്യ പാസിന് അപേക്ഷിക്കാൻ അവിടെ നിന്ന് നിർദ്ദേശം നൽകി. ആ സമയത്ത് തന്നെ ഞങ്ങൾ കൊവിഡ് 19 വാർ റൂമിലേക്ക് വിളിച്ചിരുന്നു. അവർ പറഞ്ഞത്, നാട്ടിൽ പോയി കൊണ്ടുവരാൻ സാധിക്കില്ലെന്നാണ്.”- അഖിൽ കൂട്ടിച്ചേർത്തു.

ഇപ്പോൾ പ്രിയക്ക് നട്ടെല്ല് വേദനയും ഗ്യാസും മറ്റ് ഗർഭസംബന്ധിയായ ബുദ്ധിമുട്ടുകളും തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഡോക്ടറെ കാണാൻ കഴിയുന്നില്ല. 4 മാസം ആകുമ്പോൾ ചില ഇഞ്ചക്ഷനുകൾ എടുക്കണം. എതിനും സാധിച്ചിട്ടില്ല. വേറെ ചില മരുന്നുകൾ കഴിക്കേണ്ടതായും ഉണ്ട്. അതിനും സാധിച്ചിട്ടില്ല. അടുത്തുള്ള ഒരു ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രം ആക്കിയിരിക്കുകയാണ്. അടുത്തുണ്ടായിരുന്ന ഒരു ക്ലിനിക്ക് പൊലീസ് ഇടപെട്ട് പൂട്ടിച്ചു. അങ്ങനെ അതും അടഞ്ഞു.

സമൂഹമാധ്യമത്തിൽ ഇന്നലെ ഒരു പോസ്റ്റ് ഇട്ടതു കണ്ട് കണ്ട് ചിലർ വിളിച്ച് ടാക്സി സംഘടിപ്പിക്കാം എന്ന് അറിയിച്ചു. പക്ഷേ, 40000 രൂപയൊക്കെയാണ് അവർ ചോദിക്കുന്നത്. പക്ഷേ, അത്രയും ഭീമമായ തുകയൊന്നും കയ്യിൽ ഇല്ല. ഇപ്പോൾ ബന്ധുക്കളിൽ ചിലർ കളക്ടറേറ്റിൽ ബന്ധപ്പെടുന്നുണ്ടെന്നും അഖിൽ പറയുന്നു.

Story Highlights: 4 months pregnant malayali woman and husband trapped maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top