ഇന്ത്യയിൽ കൊവിഡ് മരണം 1900 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 95 പേർ
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 5662 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 39834 ആണ്. 24 മണിക്കൂറിനിടെ 3320 പോസിറ്റീവ് കേസുകളും 95 മരണവും റിപ്പോർട്ട് ചെയ്തു. 17847 പേർ രാജ്യത്ത് രോഗമുക്തി നേടി.
ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 7500ലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്ടിലും ഡൽഹിയിലും പോസിറ്റീവ് കേസുകൾ 6000 കടന്നു. അഹമ്മദാബാദിലെ ഗുരുതര സാഹചര്യം നേരിടാൻ കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടു. ഡൽഹി എയിംസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തെ പ്രത്യേക വ്യോമസേന വിമാനത്തിൽ അഹമ്മദാബാദിൽ എത്തിച്ചു. ത്രിപുരയിൽ 25 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ കൊവിഡ് ബാധിച്ചു മരിച്ച പൊലീസ് കോൺസ്റ്റബിളിന്റെ ഭാര്യയും മകനും കൊവിഡ് ബാധിതരായി.
കൊവിഡ് കേസുകൾ ഇപ്പോഴത്തെ നിരക്കിൽ തന്നെ വളരുകയാണെങ്കിൽ ഈമാസം അവസാനത്തോടെ ഒരു ലക്ഷം കടന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ജൂൺ, ജൂലൈ മാസങ്ങളിൽ സാഹചര്യം രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലെറിയയെ അഹമ്മദാബാദിലെ സാഹചര്യം നേരിടാൻ നിയോഗിച്ചത് ശ്രദ്ധേയമാണ്.
ഗുജറാത്തിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 390 പോസിറ്റീവ് കേസുകളിൽ 269ഉം 24 മരണത്തിൽ 22ഉം അഹമ്മദാബാദിലാണ്. ഗുജറാത്തിൽ ആകെ കൊവിഡ് ബാധിതർ 7403ഉം മരണം 449ഉം ആയി. ഡൽഹിയിൽ മൂന്ന് ദിവസത്തിനിടെ 1214 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 338 പുതിയ കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6318ഉം മരണം 68ഉം ആയി.
തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 600 പേർക്കാണ് കൊവിഡ് പിടിപ്പെട്ടത്. കോയമ്പേട് മാർക്കറ്റ് ചെന്നൈയിലെ രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായി. ചെന്നൈയിൽ മാത്രം ഇതുവരെ 3043 പേർ രോഗബാധിതരായി. രാജസ്ഥാനിൽ പോസിറ്റീവ് കേസുകൾ 3579 ആയി. ത്രിപുരയിൽ 25 ബിഎസ്എഫ് ജവാന്മാർ അടക്കം 30 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 118 ആയി ഉയർന്നു. പൊലീസ്, അർധ സൈനിക വിഭാഗത്തിനായി പ്രത്യേക കൊവിഡ് ആശുപത്രി തയാറാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Story Highlights- India covid death toll crosses 1900
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here