തരിശു ഭൂമി കൃഷിക്കുപയുക്തമാക്കും : മന്ത്രി എംഎം മണി

സര്‍ക്കാര്‍-സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടുക്കിയില്‍ തദ്ദേശ ഭരണസ്ഥാപന പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 ല്‍ ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായെങ്കിലും ഇനിയും കൂടുതല്‍ ജാഗ്രത ഉണ്ടാവണമെന്നും വരാന്‍ പോകുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന തലത്തില്‍ ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, സഹകരണം എന്നീ മേഖലകളിലായി സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കൃഷി – 1449 കോടി രൂപ, മൃഗസംരക്ഷണം – 118 കോടി, ക്ഷീരവികസനം – 215 കോടി, മത്സ്യബന്ധനം – 2078 കോടി. ഇടുക്കി ജില്ലയില്‍ മാത്രം 937 ഹെക്ടര്‍ കൃഷിയോഗ്യമായ തരിശുഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. നെല്ല്, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പഴ വര്‍ഗങ്ങള്‍ ചെറുധാന്യങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ ഭൂമിയാണിത്. 30,000 മുതല്‍ 40,000 രൂപ വരെ ഹെക്ടറൊന്നിന് സബ്‌സിഡിയുണ്ട്. 3,54,86,500 രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇടവിള കൃഷിയും ഒപ്പം പ്രോത്സാഹിപ്പിക്കും. ഒരു ബ്ലോക്ക് പഞ്ചായത്തില്‍ കുറഞ്ഞത് 200 ഹെക്ടര്‍ കൃഷി ഇറക്കാനാണ് ലക്ഷ്യം. 10,000 ഫല വര്‍ഗ തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈകളും, വിത്തുകളും, ഗ്രോബാഗുകളും വിതരണം ചെയ്യും. കൃഷി, കന്നുകാലി വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ എന്നിവ സംയോജിതമായി നടപ്പാക്കുന്നതിന് പ്രോത്സാഹനം നല്‍കും. നബാര്‍ഡ് കുറഞ്ഞ വായ്പയില്‍ കാര്‍ഷിക വായ്പ നല്‍കും. പഞ്ചായത്ത് ചന്തകള്‍, ഓണ്‍ലൈന്‍ വിപണനം, ഇക്കോഷോപ്പ്, വീക്കിലി മാര്‍ക്കറ്റ് എന്നിവ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: wastelands used for agriculture; Minister MM Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here