ആനക്കാംപൊയില്‍-മേപ്പടി തുരങ്ക പാത; സംസ്ഥാന സര്‍ക്കാര്‍ 658 കോടി രൂപ അനുവദിച്ചു
കോഴിക്കോട്-വയനാട് പാതയ്ക്ക് സമാന്തരമായുള്ള തുരങ്ക പാതയുടെ നിര്‍മാണം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 658 കോടി രൂപ ഇതിനായി അനുവദിച്ചു. പെരുമണിലും തോട്ടപ്പള്ളിയിലും 74 കോടി രൂപ ചെലവില്‍ രണ്ട് പുതിയ മേല്‍പ്പാലങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി.
കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയ്ക്ക് സമാന്തരമായാണ് പുതിയ തുരങ്ക പാത. ആനക്കാംപൊയില്‍ മുതല്‍ മേപ്പടി വരെയാണിത്. നേരത്തെ ഇതിനായി ഡിപിആര്‍ തയാറാക്കുകയും ടെണ്ടര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് സാമ്പത്തിക ഭദ്രതയില്ലാത്തതിനാല്‍ പുതിയ ടെണ്ടര്‍ വിളിക്കുകയായിരുന്നു. പരിചയ സമ്പത്ത് കണക്കിലെടുത്താണ് ഇതിന്റെ നിര്‍മാണം കൊങ്കണ്‍ റെയിവേ കോര്‍പ്പറേഷന് നല്‍കാന്‍ തീരുമാനിച്ചത്.
ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് വടക്ക് കിഴക്ക് വശം നാലുചിറയില്‍ പമ്പാ നദിക്ക് കുറുകെ 34 കോടി രൂപ ചെലവില്‍ മേല്‍പ്പാലം നിര്‍മിക്കും. കൊല്ലം ജില്ലയില്‍ പെരുമണിനേയും മണ്‍ട്രോതുരുത്തിനേയും ബന്ധിപ്പിച്ച് 39.9 കോടി ചെലവില്‍ മറ്റൊരു മേല്‍പ്പാലം നിര്‍മ്മിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായുള്ള ടെണ്ടര്‍ അംഗീകരിച്ചു. നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണിത്. കരാറുകാരന്റെ കാലാവധി കഴിഞ്ഞ റോഡുകള്‍ റീടാര്‍ ചെയ്യുന്നതിന് 600 കോടി അനുവദിച്ചിട്ടുണ്ട്. പുതിയ പദ്ധതികളുടെ കരാര്‍ ഉടന്‍ ഒപ്പിടാനും നിര്‍മാണം തുടങ്ങാനുമാണ് സര്‍ക്കാര്‍ തീരുമാനം.
Story Highlights: Aanakkampoyil – Meppadi tunnel; government allotted Rs 658 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here