വയനാട് പ്രത്യേക ശ്രദ്ധ; കണ്ടെയ്ന്മെന്റ് സോണ്‍ വിട്ട് യാത്ര അനുവദിക്കില്ല

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള വയനാട് ജില്ലയില്‍ പ്രത്യേക ശ്രദ്ധ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലായിടത്തെയും കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രത്യേകമായി സംരക്ഷിക്കും. സംസ്ഥാനത്തെ കണ്ടെയ്ന്മെന്റ് സോണുകള്‍ വിട്ട് യാത്ര അനുവദിക്കില്ല. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഫീല്‍ഡില്‍ ജോലി ചെയ്യുന്ന മറ്റുള്ളവരും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് ആവശ്യമായ വിശ്രമം എങ്ങനെ അനുവദിക്കാനാവുമെന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരീക്ഷണത്തിലും റിവേഴ്സ് ക്വാറന്റീനിലും കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നതിന് വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം പ്രധാനമാണ്. ഇവരും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നവരാണ്. ഇതില്‍ പ്രവര്‍ത്തിക്കുന്ന വൊളന്റിയര്‍മാരുടെ മറ്റൊരു ടീമിനെ സജ്ജമാക്കി നിര്‍ത്തണം. സര്‍ക്കാര്‍ സംവിധാനത്തിന്റെ ശ്രദ്ധയില്‍പെടാതെ ആരെങ്കിലും എത്തിയാല്‍ നാട്ടുകാര്‍ കണ്ടെത്തി വിവരം വാര്‍ഡ്തല സമിതിയെ അറിയിക്കുകയും അവരെ ക്വാറന്റീന് ചെയ്യാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തടിലേലം കഴിഞ്ഞ ശേഷം ലോക്ക്ഡൗണ്‍ ആയതിനാല്‍ തറവാടകയും പലിശയും നല്‍കുന്നത് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിച്ച് തീരുമാനം എടുക്കും. ശനിയാഴ്ച വയനാട്ടില്‍ നടത്താനിരുന്ന തടിലേലം മാറ്റിവച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും രോഗം വരുന്നത് ഗൗരവമാണ്. ഇവരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കും. ആശുപത്രി ഒപിയിലെ തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ വഴി ക്രമീകരിക്കുന്നത് പരിശോധിക്കും. സംസ്ഥാനത്തെ ജലഗതാഗതം പൊതുഗതാഗത സംവിധാനത്തോടൊപ്പം പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : covid19 Special attention to Wayanad; Traveling out of the Containment Zone will not be allowed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here