പാലക്കാട്ട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്ക്

പാലക്കാട് ജില്ലയിൽ ഇന്ന് ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് വന്ന മൂന്ന് പേരുടേയും മഹാരാഷ്ട്രയിൽ നിന്നെത്തിയ നാല് പേരുടേയും സ്രവ സാമ്പിളുകളാണ് ഇന്ന് പോസിറ്റീവായത്. ചെന്നൈയിൽ നിന്നെത്തിയ രണ്ട് പേർക്ക് അവിടെ വച്ച് തന്നെ കോവിഡ് പോസിറ്റീവായിരുന്നുവെന്ന് വിവരം ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാട് ജില്ലയിലാണ്.
ചെന്നൈയിൽ നിന്ന് വന്നവരിൽ കൊല്ലങ്കോട്, ആനമാറി സ്വദേശി, ആലത്തൂർ കാവശ്ശേരി സ്വദേശി, ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി എന്നിവരും മഹാരാഷ്ട്രയിൽ നിന്ന് വന്നവരിൽ രണ്ട് പനമണ്ണ സ്വദേശികളും രണ്ട് തൃക്കടേരി സ്വദേശികളും ആണ് ഉൾപ്പെടുന്നത്.
Read Also: കൊവിഡ് പ്രതിരോധത്തിന് 2948 താത്കാലിക തസ്തികകള്‍ കൂടി: മുഖ്യമന്ത്രി
ചെന്നൈയിൽ നിന്ന് വന്ന കൊല്ലങ്കോട്, കാവശ്ശേരി സ്വദേശികൾ മെയ് 17 ന് വൈകിട്ട് 5. 30നാണ് വാളയാർ ചെക്ക്‌പോസ്റ്റിൽ എത്തിയത്. ഇവർക്ക് ചെന്നൈയിൽ വച്ച് തന്നെ കൊവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും നിരീക്ഷണത്തിൽ ഇരിക്കാൻ നിർദേശം നൽകിയിരുന്നവെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ചെക്ക്‌പോസ്റ്റിലെ അധികൃതർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ അന്നേദിവസം തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മെയ് 18ന് വീണ്ടും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇവർ മെയ് 17ന് പാലക്കാട് വെച്ച് രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിയുടെ കൂടെ ചെന്നൈയിൽ താമസിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നിന്ന് എത്തിയ നാല് പേർ മെയ് 13 ന് പുലർച്ചെ അവിടെ നിന്നും പുറപ്പെട്ടവരാണ്. തലപ്പാടി ചെക്ക്‌പോസ്റ്റ് വഴി മെയ് 14 ന് പുലർച്ചെ കേരളത്തിൽ എത്തുകയും ചെയ്തു എന്നാണ് വിവരം. തുടർന്ന് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു ഇതോടെ ജില്ലയിൽ ഇപ്പോൾ ഉള്ള കൊവിഡ് രോഗികളുടെ എണ്ണം 20 ആയി.
palakkad, coronavirus, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here