ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കുടുങ്ങിയ 104 റഷ്യന്‍ ടൂറിസ്റ്റുകള്‍ മോസ്‌കോയിലേക്ക് യാത്ര തിരിച്ചു

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയ 104 റഷ്യന്‍ ടൂറിസ്റ്റുകള്‍ തിരികെ മോസ്‌കോയിലേക്ക് യാത്ര തിരിച്ചു. റോയല്‍ ഫ്‌ളെറ്റ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പറന്നുയര്‍ന്നത്. കൊല്‍ക്കത്ത, യെക്കതിന്‍ബര്‍ഗ് വഴിയാണ് വിമാനം മോസ്‌കോയിലെത്തുക.
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്ന 75 പേരും ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 29 പേരുമാണ് തിരികെ പോയത്. തിരുവനന്തപുരത്തെ റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി നായരാണ് നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചത്. വിമാനത്തില്‍ കയറുന്നതിനു മുമ്പ് എല്ലാ യാത്രക്കാരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
മാര്‍ച്ച് 23 ന് ആരംഭിച്ച ലോക്ക്ഡൗണിനു ശേഷം ഏതാണ്ട് 2500 ഓളം വിദേശ പൗരന്മാരാണ് കേരളത്തില്‍ നിന്നും മടങ്ങിയത്. ഇതില്‍ ജര്‍മനി (232), യുകെ 268), ഫ്രാന്‍സ് (112), സ്വിറ്റ്‌സര്‍ലാന്റ് (115) എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരും ഉള്‍പ്പെടും. കേരളത്തില്‍ തുടരുന്ന വിദേശ പൗരന്മാരുടെ താമസവും മറ്റ് സൗകര്യങ്ങളും കുറ്റമറ്റതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. കേരള ടൂറിസം വകുപ്പ് നിരന്തരം വിദേശ പൗരന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ടൂറിസം വകുപ്പ് ജില്ലകള്‍ തോറും രൂപീകരിച്ച ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴിയാണ് വിദേശ പൗരന്മാരുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കാനായത്.
Story Highlights: foreign tourists, kerala tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here