എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു: മുഖ്യമന്ത്രി

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി അവശേഷിക്കുന്ന പരീക്ഷള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രഥമാധ്യാപകര്‍ക്കും നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍, പരീക്ഷാ കേന്ദ്രമാറ്റം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കല്‍, ചോദ്യ പേപ്പറുകളുടെ സുരക്ഷ, വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യം എന്നിവയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പരീക്ഷാ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പരീക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയും നല്കി.
പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10920 കുട്ടികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മാറ്റം അനുവദിക്കപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ ചോദ്യപേപ്പറുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അനുവദിക്കപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കും. ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഗള്‍ഫിലെ സ്കൂളുകളില്‍ പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭ്യമായിട്ടുണ്ട്. മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിന് സൗകര്യപ്പെടുത്താനുമുള്ള അവസരം ഒരുക്കും.
ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച തീയതികളില്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ല. അവര്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷയ്ക്കൊപ്പം റഗുലര്‍ പരീക്ഷ നടത്തി അവസരം ഒരുക്കുന്നതാണ്. പരീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദൂരികരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഓരോ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറകടര്‍ ഓഫീസുകളിലും 23 മുതല്‍ വാര് റൂമുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് കൂടുതല്‍ പേര് ചികിത്സയിലുള്ളത് കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ കേരളത്തില്‍ എത്തിയത് 91344 പേര്
വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണ്: മുഖ്യമന്ത്രി
Story Highlights: Preparations for SSLC Plus Two examinations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here