ബൗളർമാർക്ക് പെട്ടെന്ന് പരുക്കു പറ്റാൻ സാധ്യത; രണ്ട് മാസത്തെ പരിശീലനം നിർബന്ധമായും വേണ്ടിവരുമെന്ന് ഐസിസി

കൊറോണക്കാലത്തുണ്ടായിരുന്ന നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റ് തിരികെ എത്തുകയാണ്. നിരവധി മാറ്റങ്ങളോടെയാവും ക്രിക്കറ്റ് പുനരാരംഭിക്കുക. ഇതിനിടെ ക്രിക്കറ്റ് കളി ആരംഭിക്കുന്നതിനു മുൻപ് ബൗളർമാർ രണ്ട് മാസം നിർബന്ധമായും പരിശീലിക്കണമെന്ന് ഐസിസി നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇടവേളക്ക് ശേഷം തിരികെയെത്തുമ്പോൾ ബൗളർമാർക്ക് പരുക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഐസിസി അറിയിക്കുന്നത്.
Read Also: ക്രിക്കറ്റ് തിരികെ എത്തുന്നു; ഓസ്ട്രേലിയയിൽ ജൂൺ 6 മുതൽ ക്ലബ് ക്രിക്കറ്റ് ആരംഭിക്കും
ബൗളർമാരുടെ ജോലിഭാരം കുറയ്ക്കാൻ ടീമുകൾ നടപടികൾ സ്വീകരിക്കണം. സാധാരണയിലും അധികം താരങ്ങൾ സ്ക്വാഡീൽ ഉണ്ടാവണം. 6 ആഴ്ചത്തെയെങ്കിലും പരിശീലനത്തിനു ശേഷം മാത്രമേ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ബൗളർമാർ പന്തെറിയാവൂ. ടെസ്റ്റ് മത്സരങ്ങളിലേക്ക് മടങ്ങി വരുന്നതിനു മുൻപ് 12 ആഴ്ചയെങ്കിലും പരിശീലനം നടത്തണമെന്നും ഐസിസി നിർദ്ദേശിക്കുന്നു.
അടുത്തിടെ, ക്ലബ് ക്രിക്കറ്റ് ജൂൺ 6 മുതൽ ആരംഭിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരുന്നു. ഡാർവിൻ ആൻഡ് ഡിസ്ട്രിക്റ്റ് ടി-20 ടൂർണമെൻ്റാണ് ജൂൺ 6നു തുടങ്ങുക. ഇതിനു പിന്നാലെ സെപ്തംബർ 19 വരെ നീളുന്ന ഏകദിന ടൂർണമെൻ്റും നടക്കും.
Read Also: ദക്ഷിണാഫ്രിക്കയുമായി ടി-20 പരമ്പരക്കൊരുങ്ങി ഇന്ത്യ; മത്സരങ്ങൾ ഓഗസ്റ്റിൽ
ദക്ഷിണാഫ്രിക്കയിൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പര കളിക്കാൻ ബിസിസിഐ സമ്മതം മൂളിയിരുന്നു. നേരത്തെ, കൊവിഡ് ബാധയെ തുടർന്ന് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ പര്യടനം കൊവിഡ് കാല നഷ്ടങ്ങളെ നികത്താൻ സാധിക്കും എന്ന് കരുതുന്നതു കൊണ്ടാണ് പരമ്പര നടത്താൻ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ബോർഡ് തയ്യാറെടുക്കുന്നത്. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടർ ഗ്രേം സ്മിത്തും ഇക്കാര്യത്തിൽ പരസ്പര ധാരണയിൽ എത്തിയിട്ടുണ്ട്.
Story Highlights: icc guidelines for bowlers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here