കൊല്ലത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: കുറ്റം സമ്മതിച്ച് ഭര്‍ത്താവ്

കൊല്ലം അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. അഞ്ചല്‍ ഏറത്ത് ഉത്ര മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചത്. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉത്രയുടെ ഭര്‍ത്താവ് സൂരജിനൊപ്പം രണ്ടുപേരെക്കൂടി ചോദ്യം ചെയ്യുന്നുണ്ട്. കൊല്ലം റൂറല്‍എസ്പി ഹരിശങ്കറിന്റെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയതായാണ് ലഭിക്കുന്ന വിവരം. രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമം നടത്തി. ആദ്യ ശ്രമം നടത്തിയത് മാര്‍ച്ചിലായിരുന്നു. ചാത്തന്നൂരിന് സമീപം കല്ലുവാതുക്കലിലുള്ള സുരേഷ് എന്ന പാമ്പുപിടുത്തക്കാരനില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. പാമ്പിനെ കുപ്പിയിലാക്കി അടൂരിലുള്ള സൂരജിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അന്ന് പാമ്പുകടിയേറ്റ് മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതോടെ വീണ്ടും പാമ്പ് പിടുത്തക്കാരെ സമീപിച്ച് മറ്റൊരു പാമ്പിനെ വാങ്ങി. ആറാം തിയതി രാത്രി മുര്‍ഖന്‍ പാമ്പിനെ കുപ്പിയില്‍ നിന്ന് തുറന്നുവിട്ട് വീണ്ടും കടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പാമ്പിനെ തിരികെ കുപ്പിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ രാവിലെ വീട്ടുകാരെ ഉത്രയെ പാമ്പ് കടിച്ചതായി അറിയിക്കുകയും പാമ്പിനെ തല്ലിക്കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയുമായിരുന്നുവെന്നാണ് വിവരം.
മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. എസി ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. സൂരജിനെതിരെ ഉത്രയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
Story Highlight: Woman snakes bitten, husband pleaded guilty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here