രാജ്യത്ത് കൊവിഡ് മരണം 4000 കടന്നു; 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകൾ

രാജ്യത്ത് കൊവിഡ് മരണം 4021 ആയി. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലും റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകളും 154 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 138845 ആയി. 77103 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 57720 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, കർണാടക, കേരളം, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ വർധിക്കുകയാണ്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 394 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 14063 ആണ്. 858 പേർ മരിച്ചു. അഹമ്മദാബാദിൽ മാത്രം പോസിറ്റീവ് കേസുകൾ 10280 ആയി. ഡൽഹിയിൽ കൊവിഡ് കേസുകളും മരണവും കുതിച്ചുയരുകയാണ്. 508 പുതിയ കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 13418ഉം മരണം 261ഉം ആയി. എല്ലാ സ്വകാര്യ ആശുപത്രികളും ഇരുപത് ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് ഡൽഹി സർക്കാർ നിർദേശം നൽകി.
രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. മധ്യപ്രദേശിൽ 294 പോസിറ്റീവ് കേസുകളും ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 254 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഡൽഹിയിൽ നിന്ന് രാജ്ധാനി എക്‌സ്പ്രസിൽ ത്രിപുരയിലെത്തിയ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിൽ റിപ്പോർട്ട് ചെയ്ത 170 കേസുകളിൽ 80 ശതമാനവും കുടിയേറ്റ തൊഴിലാളികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Story Highlights- india covid death crossed 4000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here