മഹാരാഷ്ട്രയില്‍ ആശങ്ക ഇരട്ടിക്കുന്നു; രോഗബാധിതരുടെ എണ്ണം 52,000 കടന്നു

മഹാരാഷ്ട്രയില്‍ ആശങ്ക ഇരട്ടിക്കുന്നു. രോഗബാധിതരുടെ എണ്ണം 52,000 കടന്നു. 2436 പുതിയ പോസിറ്റീവ് കേസുകളും 60 മരണവും സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മരണസംഖ്യ ആയിരം കടന്നു. അതേസമയം, രോഗ വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു .
52,667 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1695 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിച്ചത് മാത്രമാണ് സംസ്ഥാനത്തിന്റെ ഏക ആശ്വാസം . നിലവില്‍ 15,786 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്ന മുംബൈയില്‍ പുതുതായി 1430 പേര്‍ക്ക് രോഗം സ്ഥീരികരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 31,789 ആയി. മുംബൈയിലെ കൊവിഡ് മരണസംഖ്യ 1026 ആയി. ധാരാവിയില്‍ പുതിയ 42 പോസിറ്റീവ് കേസുകളുണ്ടായി. പൂനെയില്‍ രോഗികളുടെ എണ്ണം ആറായിരത്തോട് അടക്കുകയാണെങ്കിലും , രോഗബാധിതരുടെ എണ്ണത്തിലെ വലിയ വര്‍ധനവ് പൂനെയില്‍ നേരിയതോതില്‍ നിയന്ത്രിക്കാന്‍ സാധിച്ചു.
അതിനിടെ രോഗവ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച ബിജെപി രംഗത്തെത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നാരായണ്‍ റാണെ ഗവര്‍ണറെ കണ്ടു. കൊവിഡ് പടരുന്ന സംസ്ഥാനത്ത് ഈദിന്റെ ഭാഗമായുള്ള പൊതുആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നില്ല . വിശ്വാസികള്‍ വീടുകളില്‍ തന്നെയാണ് പ്രാര്‍ത്ഥന നടത്തിയത്.
Story Highlights: number of covid cases crossed 52,000 In Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here