സൂരജിന്റെ വീട്ടിൽ നിന്ന് കുട്ടി ഉത്രയുടെ വീട്ടിലേക്ക്; കൂടെ സൂരജിന്റെ അച്ഛനും അഞ്ചലിൽ നിന്നെത്തിയ പൊലീസുകാരും

സൂരജിൻ്റെ വീട്ടിൽ നിന്ന് സൂരജിൻ്റെയും ഉത്രയുടെയും കുഞ്ഞിനെ ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുപോയി. സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനും പൊതുപ്രവർത്തക ഷീജയും അഞ്ചലിൽ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരും കുട്ടിയോടൊപ്പമുണ്ട്. അഞ്ചലിലെ ഉത്രയുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോകുന്നത്. ആദ്യം ആശുപത്രിയിൽ പോയി കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തിയതിനു ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോവുക.
Read Also: സൂരജിനെ ലക്ഷങ്ങൾ മുടക്കി കള്ളക്കേസിൽ കുടുക്കുമെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞിരുന്നു: സൂരജിന്റെ അമ്മ
നേരത്തെ സൂരജിൻ്റെ വീട്ടിൽ പോയി കുട്ടിയെ കൊണ്ടുവരില്ലെന്ന് ഉത്രയുടെ കുടുംബം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ ഏറ്റുവാങ്ങാനായി വന്നിരുന്നു എന്നും ഇവർ കൈമാറാൻ തയ്യാറായില്ല എന്നും ഉത്രയുടെ കുടുംബം ആരോപിക്കുന്നു. അതുകൊണ്ട് തന്നെ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ കുട്ടിയെ എത്തിച്ചു നൽകണമെന്നും അവിടെ നിന്ന് തങ്ങൾ കുഞ്ഞിനെ കൈപ്പറ്റിക്കൊള്ളാമെന്നും ഇവർ അറിയിച്ചു. ഇതേ തുടർന്നാണ് പൊലീസ് അഞ്ചലിൽ നിന്നെത്തി കുഞ്ഞിനെ കൊണ്ടുപോയത്.
സൂരജിനെ ലക്ഷങ്ങൾ മുടക്കി കള്ളക്കേസിൽ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞിരുന്നു എന്ന് സൂരജിൻ്റെ അമ്മ രേണുക ആരോപിച്ചിരുന്നു. കാർ ഉൾപ്പെടെ ലഭിച്ച സ്ത്രീധനം തങ്ങൾ തിരികെ നൽകിയിരുന്നു എന്നും സഞ്ചയനത്തിൻ്റെ അന്ന് പരസ്യമായി വിജയസേനൻ ഭീഷണി മുഴക്കിയിരുന്നു എന്നും സൂരജിൻ്റെ അമ്മ ആരോപിച്ചു. മകൻ നിരപരാധിയാണെന്നും പൊലീസ് കൊണ്ടുപൊയ്ക്കോട്ടെ എന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുഞ്ഞിനെയും രേണുകയെയും കാണാനില്ലെന്ന് ഇന്നലെ പരാതി ഉയർന്നിരുന്നു. ഇന്ന് രാവിലെ ഇരുവരും തിരികെ എത്തി. കഴിഞ്ഞ ദിവസം കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുനൽകാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ഉത്തരവായിരുന്നു. എന്നാൽ കുഞ്ഞിനെ ഇന്നലെ മുതൽ കാണാനുണ്ടായിരുന്നില്ല.
Story Highlights: child of uthara and sooraj went to uthras house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here