എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷകള്‍ പുനരാരംഭിച്ചു : ഇന്ന് പരീക്ഷയെഴുതിയത് നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍

കൊവിഡ് 19 രോഗ വ്യാപന ഭീതിയെ തുടര്‍ന്ന് മാറ്റി വച്ച ഹയര്‍സെക്കന്ററി, എസ്എസ്എല്‍സി പരീക്ഷകള്‍ സുരക്ഷാ സംവിധാനങ്ങളോടെ പുനരാരംഭിച്ചു. ആദ്യ ദിനത്തില്‍ രാവിലെ വിഎച്ച്എസ്ഇ പരീക്ഷകളും ഉച്ചക്ക് ശേഷം എസഎസ്എല്‍സി കണക്ക് പരീക്ഷയും നടന്നു. ഇന്ന് മാത്രം നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ആണ് പരീക്ഷ എഴുതാന്‍ എത്തിയത്.
മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും അവസാനമാണ് ഇന്ന് ഹയര്‍ സെക്കന്ററി, എസ്എസ്എല്‍സി പരീക്ഷകള്‍ പുനരാരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും കര്‍ശന സുരക്ഷ മാനദണ്ഡങ്ങളോടെയാണ് പരീക്ഷ നടത്തിയത്. കൈ കഴുകാനുള്ള സജ്ജീകരണവും സാനിറ്റൈസറുകളും ഒരുക്കിയിരുന്നു. തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തിയ ശേഷമാണ് പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും സ്‌കൂളുകളില്‍ ഉറപ്പാക്കിയിരുന്നു.
കെഎസ്ആര്‍ടിസി ബസും സ്‌കൂള്‍ ബസുകളും പൊലീസ് വാഹനങ്ങളും വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി സജ്ജമാക്കിയിരുന്നു. ഒരു ഹാളില്‍ പരമാവധി 20 കുട്ടികളെയാണ് അനുവദിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും മാസ്‌ക്ക് ധരിച്ചാണ് എത്തിയത്. സാമൂഹ്യ അകലം പാലിച്ച് വരിയായി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള നിര്‍ദേശം ഏറെക്കുറേ നടപ്പാക്കാനായി. ഒന്നര മീറ്റര്‍ അകലത്തിലാണ് പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ ഇരുത്തിയത്. ചോദ്യപ്പേറും ഉത്തരക്കടലാസുകളും ഗ്ലൗസ് ധരിച്ച ശേഷം മാത്രമേ അധ്യാപകര്‍ സ്പര്‍ശിക്കാവു എന്ന നിര്‍ദേശവും നടപ്പിലാക്കി. പരീക്ഷാ നടത്തിപ്പില്‍ കാര്യമായ അക്ഷേപം എവിടെയും ഉയര്‍ന്നില്ല. 13 ലക്ഷം വിദ്യാര്‍ഥികള്‍ 30 വരെ നടക്കുന്ന വിവിധ വിഭാഗങ്ങളിലായുള്ള രണ്ടാം ഘട്ട പരീഷകള്‍ എഴുതുന്നുണ്ട് . ഇന്നു മാത്രം 4,78,795 കുട്ടികള്‍ പരീക്ഷയെഴുതി . 8800 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രം മാറ്റി നല്‍കിരുന്നു. എച്ച്എസ്ഇ പരീക്ഷകള്‍ നാളെയാണ് ആരംഭിക്കുക.
Story highlights-SSLC, VHSE exam resumes: 4,78,795 students wrote exams today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here