കറുത്ത വർഗക്കാരനെ പൊലീസ് റോഡിൽ കഴുത്ത് ഞെരിച്ച് കൊന്നു; ദൃശ്യങ്ങൾ പുറത്ത്

അമേരിക്കയിലെ മിനിയാപൊളിസിൽ ആഫ്രോ- അമേരിക്കൻ വംശജൻ പൊലീസുകാരന്റെ മുട്ടിനടിയിൽ ഞെരിഞ്ഞു മരിച്ചു. ജോർജ് ഫ്‌ളോയ്ഡ് എന്ന 46കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ അധികൃതർ സസ്‌പെൻഡ് ചെയ്തു. മേയർ ജേക്കബ് ഫ്രേയാണ് ഇക്കാര്യം ജനങ്ങളെ അറിയച്ചത്. സംഭവം എഫ്ബിഐ അന്വേഷിക്കും.
നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. ശേഷം ഒരു പോലീസുകാരൻ തന്റെ കാൽമുട്ട് മടക്കി ജോർജിന്റെ കഴുത്ത് ഞെരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആ സമയത്ത് റോഡിലൂടെ നടന്നു പോയവരാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.
Read Also: രോഗികൾക്കൊപ്പം മൃതദേഹങ്ങളും; മുംബൈ ആശുപത്രിയിലെ നടുക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ബിജെപി നേതാവ്
പൊലീസുകാരൻ കഴുത്തിൽ കാൽമുട്ട് അമർത്തുമ്പോൾ ‘നിങ്ങൾ എന്റെ കഴുത്ത് അമർത്തുകയാണ്, എനിക്ക് ശ്വാസം കിട്ടുന്നില്ല’ എന്ന് ജോർജ് കേഴുന്നതും കേൾക്കാം.
ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻപും അമേരിക്കൻ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. 2014ൽ എറിക് ഗാർണർ എന്നയാളെ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. സിഗരറ്റ് വലിച്ചതിനാണ് എറിക്കിനെ പൊലീസ് പിടികൂടിയത്. കൂടാതെ രണ്ട് കറുത്ത വർഗക്കാരുടെ കൊലപാതകത്തിലും പൊലീസിന്റെ ഇടപെടൽ ഉണ്ടായെന്ന ആരോപണമുണ്ട്.
american police killed black man, george floyd,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here