പത്തനംതിട്ട ജില്ലയില്‍ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമായി

പത്തനംതിട്ട ജില്ലയില്‍ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമായി. മൂന്നു വര്‍ഷമായി അടഞ്ഞുകിടന്ന ആശുപത്രിയാണു കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി ഒരുക്കിയത്. 40 രോഗികള്‍ക്ക് ഒരേസമയം ചികിത്സ നല്‍കുവാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊട്ടക്കാട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെയും നിയമിച്ചു.
കൊവിഡ് പോസിറ്റീവായ വെന്റിലേറ്റർ ആവശ്യമില്ലാത്ത രോഗികളെയാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കുന്നത്. ഇത്തരത്തില്‍ എത്തുന്ന രോഗികളെ ചികിത്സിക്കാന്‍ മേനാംതോട്ടം ആശുപത്രില്‍ 45 മുറികളിലായി 90 കിടക്കകള്‍ ആണുള്ളത്. ഇവിടത്തെ പരിധി കഴിയുമ്പോള്‍ മറ്റുള്ളവരെ കൊട്ടക്കാട് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കും. കൊട്ടക്കാട് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 34 മുറികളിലായി 40 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ഷിഫ്റ്റുകളിലായി അഞ്ചു ഡോക്ടര്‍മാരെയും എട്ട് നഴ്സിംഗ് സ്റ്റാഫിനേയും ക്ലീനിംഗ് സ്റ്റാഫ് ഉള്‍പ്പെടെ 16 ജീവനക്കാരെയുമാണു നിയോഗിച്ചിരിക്കുന്നത്.
കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ മരുന്ന് ഉള്‍പ്പെടെ മെഡിക്കല്‍ ആവശ്യങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ നിന്നും ലഭ്യമാക്കും. 40 പേര്‍ക്ക് മുറികളില്‍ ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, ഹാന്‍ഡ് വാഷ്, ചൂല്, ടോയ്ലറ്റ് അണുനാശിനി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കി. ആശുപത്രിയില്‍ കംപ്യൂട്ടര്‍, ലാപ്ടോപ്, പ്രിന്റര്‍, മൊബെല്‍ഫോണ്‍ എന്നിവയും ഗ്രാമപഞ്ചായത്ത് ഒരുക്കി. മൂന്നു വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ആശുപത്രി ഗ്രാമപഞ്ചായത്തിലെ 200 വോളന്റീയര്‍മാരെ ഉപയോഗിച്ച് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന സജ്ജമാക്കുകയായിരുന്നു.
Story Highlights – covid First Line Treatment Center Pathanamthitta District
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here