വെര്‍ച്വല്‍ ക്യൂവും ഇ – ടോക്കണും ഇല്ലാതെ മദ്യ വില്‍പ്പന നടത്തിയ ബാറിനെതിരെ നടപടി; ട്വന്റിഫോര്‍ ഇംപാക്ട്

വെര്‍ച്വല്‍ ക്യൂവും ഇ – ടോക്കണും ഇല്ലാതെ എറണാകുളത്ത് തുറന്ന മദ്യ വില്‍പന നടത്തിയ ബാറിനെതിരെ നടപടി. എറണാകുളം അങ്കമാലി സൂര്യ ബാറിനെതിരെയാണ് നടപടി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് എക്‌സൈസ് നടപടിയെടുത്തത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന അങ്കമാലി സൂര്യ ബാര്‍ എക്‌സൈസ് അടപ്പിച്ചു. ബാര്‍ മാനേജരെയും ഉടമയേയും പ്രതിചേര്‍ത്ത് കേസ് എടുത്തു. എക്‌സൈസ് ജോയിന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് ബാര്‍ അടപ്പിച്ചത്.
Read More: വെർച്വൽ ക്യൂവും ഈ ടോക്കണും ഇല്ലാതെ എറണാകുളത്ത് തുറന്ന മദ്യ വിൽപ്പന
അങ്കമാലി സൂര്യ ബാറിലാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാം ലംഘിച്ച് മദ്യ കച്ചവടം പൊടി പൊടിച്ചത്. ബവ്ക്യൂ രജിസ്‌ട്രേഷനും, ഈ ടോക്കണും ഇല്ലാതെ ഇവിടെയെത്തി ആര്‍ക്കും പണം നല്‍കി മദ്യം വാങ്ങാവുന്ന സ്ഥിതിയായിരുന്നു. മദ്യവില്‍പനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ വില്പന ആരംഭിച്ച ആദ്യ ദിവസം തന്നെ എറണാകുളം ജില്ലയിലെ ബാറുകള്‍ നിര്‍ദേശങ്ങള്‍ എല്ലാം അട്ടിമറിക്കുകയായിരുന്നു. അങ്കമാലി സൂര്യ ബാറില്‍ ബെവ് ക്യൂ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാതേയും, ടോക്കണില്ലാതേയും മദ്യം നല്‍കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 24 സംഘം അന്വേഷണം നടത്തിയത്.
ടോക്കണും വെര്‍ച്വല്‍ ക്യൂവും ഒന്നും ഇല്ലാതെ കാശുണ്ടെങ്കില്‍ ആര്‍ക്കും മദ്യം ലഭിക്കുമെന്ന അവസ്ഥയായിരുന്നു അവിടെ. സാമൂഹിക അകലം പാലിക്കാതെയായിരുന്നു ക്യൂ അടക്കം. ബിയര്‍, വൈന്‍ പാര്‍ലര്‍ വഴിയാകും മദ്യ വിതരണം എന്നാണ് മന്ത്രി ടിപി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രത്യേക കൗണ്ടര്‍ വഴി പാഴ്‌സലായി മദ്യം നല്‍കും. ബാറില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കില്ല. ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് ടോക്കല്‍ ലഭിക്കുന്നവര്‍ മാത്രം മദ്യം വാങ്ങാന്‍ എത്തിയാല്‍ മതി. ബുക്കിംഗില്‍ അനുമതി ലഭിക്കാത്തവര്‍ മദ്യം വാങ്ങാന്‍ എത്തരുതെന്നും മന്ത്രി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here