അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ ജെ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി കോട്ടയം വിജിലൻസ് കോടതി. ഹർജി തള്ളിയ കോടതി വിജിലൻസിന്റെ കണ്ടെത്തലുകൾ ശരിവച്ചു. ഇതോടെ തച്ചങ്കരി വിചാരണയടക്കമുള്ള മറ്റ് നടപടികൾ നേരിടേണ്ടി വരും. തച്ചങ്കരിക്കെതിരേ തെളിവുണ്ടെന്ന് വ്യക്തമാക്കികൊണ്ടാണ് വിടുതൽ ഹർജി കോടതി തള്ളിയത്.
കേസ് പരിഗണിച്ച കഴിഞ്ഞ ആറ് തവണയും തച്ചങ്കരി ഹാജരായിരുന്നില്ല. അതേസമയം കേസുമായി ബന്ധപ്പെട്ട് ടോമിൻ ജെ തച്ചങ്കരി ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നാണ് വിവരം. തൃശൂർ സ്വദേശിയായ പി ഡി ജോസ് ആണ് തച്ചങ്കരിക്കെതിരേ പരാതി നൽകിയിരുന്നത്.
2003-2007 കാലഘട്ടത്തിൽ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്. എന്നാൽ ഇതിന്റെ ഉറവിടം വ്യക്തമാക്കാൻ തച്ചങ്കരിക്ക് സാധിച്ചില്ല. ഈ സ്വത്ത് അഴിമതിയിലൂടെയാണ് സമ്പാദിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സ്റ്റുഡിയോയിലടക്കം റെയ്ഡ് ഉൾപ്പെടെ നടന്നിരുന്നു. പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട് കിട്ടിയ സ്വത്ത് എന്നാണ് തച്ചങ്കരി വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത്തരം വാദങ്ങളൊന്നും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി വിടുതൽ ഹർജി തള്ളിയിരിക്കുന്നത്.
Story highlights-unauthurized assets case ,tomin thachankary, plea rejected by kottayam vigilance court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here