കള്ളപ്പണക്കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവം; വിജിലൻസ് നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും

കള്ളപ്പണക്കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിജിലൻസ് നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഹൈക്കോടതിയിലാണ് റിപ്പോർട്ട് നൽകുക. റിപ്പോർട്ടിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനും മകനുമെതിരെ പരാമർശങ്ങൾ ഉള്ളതായാണ് സൂചന.
സീൽ ചെയ്ത കവറിൽ ആകും വിജിലൻസ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കക. സംഭവത്തിൽ രഹസ്യ റിപ്പോർട്ട് വേണമെന്നാണ് ഹൈക്കോടതി നിർദേശം. റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച കാലാവധിയാണ് വിജിലൻസ് ഐജിക്ക് കോടതി നൽകിയത്. അന്വേഷണ റിപ്പോർട്ടിൽ ഇബ്രാഹിംകുഞ്ഞിനും മകനുമെതിരെ പരാമർശങ്ങൾ ഉണ്ടെന്നാണ് സൂചന. ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിനെതിരെ പരാതിക്കാരനായ ഗിരീഷ് ബാബു ചില തെളിവുകൾ കൈമാറിയിട്ടുണ്ട്. ഗിരീഷ് ബാബു പണമാവശ്യപ്പെടുന്ന ശബ്ദരേഖയടങ്ങിയ പെൻഡ്രൈവ് ഇബ്രാഹിംകുഞ്ഞും വിജിലൻസ് സംഘത്തിന് നൽകിയെന്നാണ് സൂചന.
നേരത്തെ ഹൈക്കോടതി നിർദേശ പ്രകാരം വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ഗിരീഷ് ബാബുവിനെ ആരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പരാതിക്കാരന്റേത് പണം തട്ടാനുള്ള തന്ത്രമാണെന്നും ഇബ്രാഹിംകുഞ്ഞ് വാദിക്കുകയുണ്ടായി. ഗിരീഷ് ബാബുവിനെതിരെ കളമശേരിയിലെ ഒരു യൂത്ത് കോൺഗ്രസ് നേതാവും മൊഴി നൽകുകയുണ്ടായി.
Story highlight: The incident that threatened the complainant in a money laundering case; The vigilance may file an investigation report tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here