ഉത്രാ വധക്കേസ്; ഇന്ന് കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യും

ഉത്രാ വധക്കേസിൽ അന്വേഷണ സംഘം ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. സൂരജിന്റെ സുഹൃത്തുക്കളെയും സൂരജിന്റെ സഹോദരിയുടെ സുഹൃത്തുക്കളെയും ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തും. നേരത്തെ ശേഖരിച്ച മൊഴികളിലെ വൈരുധ്യം പരിഹരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ജൂൺ നാലിന് നിലവിലെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ പിന്നീട് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടില്ല എന്നാണ് സൂചന. അതേസമയം വനം വകുപ്പ് പ്രതികളെ പൊലീസ് കസ്റ്റഡി കഴിയുന്ന മുറയ്ക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിനായി അഞ്ചൽ റേഞ്ച് ഓഫീസ് ഇന്ന് പുനലൂർ വനംവകുപ്പ് കോടതിയിൽ അപേക്ഷ നൽകും.
Read Also: കാലവർഷം ഇന്നാരംഭിക്കും; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛനെ അന്വേഷണസംഘം കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയെയും ഇതുവരെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. ഇരുവരെയും ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ സമാഹരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
സൂരജിന്റേയും സുരേഷിന്റെയും കൂടുതൽ സുഹൃത്തുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പരമാവധി ശാസ്ത്രീയ തെളിവുകൾ സമാഹരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതിനായി വിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്. അഡ്വക്കേറ്റ് ജി മോഹൻരാജിനെ തന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആക്കാനുള്ള പൊലീസിന്റെ ശ്രമവും തുടരുന്നു. രണ്ടാമത് അനുവദിച്ച കസ്റ്റഡി കാലാവധി ജൂൺ നാലിന് കഴിയുന്ന മുറയ്ക്ക് വനംവകുപ്പ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിനുശേഷം പൊലീസ് കസ്റ്റഡി നീട്ടാൻ കോടതിയോട് ആവശ്യപ്പെടാൻ സാധ്യതയില്ല.
uthra murder case, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here