കൊവിഡ് പ്രതിരോധം; കേരളത്തിൽ നിന്നുള്ള കൂടുതൽ സംഘം മുംബൈയിലെത്തി
മുംബൈയിൽ കൊവിഡിനെ നിയന്ത്രിക്കാൻ കേരളത്തിൽ നിന്നുള്ള കൂടുതൽ മെഡിക്കൽ സംഘമെത്തി. മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. അതിനിടെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരം കടന്നു.
കേരളത്തിൽ നിന്നുള്ള 18 ഡോക്ടർമാരാണ് നിലവിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി മുംബൈയിലെത്തിയത്. ഇന്നും നാളെയുമായി കൂടുതൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മുംബൈയിൽ എത്തും. ബിഎംസി.ക്ക് കീഴിലുള്ള അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിലാണ് മെഡിക്കൽ സംഘത്തിൻ്റെ പ്രവർത്തനം. കൂടുതൽ ഐസിയു കിടക്കകൾ ആശുപത്രിയിൽ സംഘം സജ്ജീകരിച്ചു കഴിഞ്ഞു.
മുംബൈയിലെ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ആശ്വാസമാകും. പുതുതായി 2361 പേർക്ക് രോഗം സ്ഥിരീകരിച്ചതാടെ 70,013 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ഉള്ളത്. 2,362 പേർ ഇതുവരെ മരിച്ചു.
അതേസമയം, ഇന്ത്യയിൽ തുടർച്ചയായി മൂന്നാം ദിനവും കൊവിഡ് കേസുകൾ 8000 കടന്നു. 24 മണിക്കൂറിനിടെ 8171 പോസിറ്റീവ് കേസുകളും 204 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 198706 ആയി. 5598 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 97581 പേരാണ് ചികിത്സയിലുള്ളത്. 95526 പേർ രോഗമുക്തരായി.
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കണക്കുകളിലെ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്. മറ്റ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയരുകയാണെന്നും, മരണനിരക്ക് കുറയുകയാണെന്നും അറിയിച്ചു.
Story Highlights: More health workers from Kerala reached mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here