വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന സമിതിയോഗം ചേര്‍ന്ന് സിപിഐഎം

കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന സമിതിയോഗം ചേര്‍ന്ന് സി.പി.ഐ.എം. സെക്രട്ടേറിയറ്റംഗങ്ങളും മന്ത്രിമാരും എ.കെ.ജി സെന്ററിലും മറ്റുള്ളവര്‍ ജില്ലാകമ്മിറ്റി ഓഫീസുകളിലുമിരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന സമരവും തദ്ദേശതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായിരുന്നു പ്രധാന ചര്‍ച്ച.
കംപ്യൂട്ടറിനെതിരെ സമരം ചെയ്തവരെന്ന് എതിരാളികള്‍ ആക്ഷേപിക്കുമ്പോഴും കാലത്തിനൊത്ത് മാറുകയാണ് സി.പി.ഐ.എം. പി.ബി യോഗത്തിനു പിന്നാലെയാണ് ബിഗ് ബ്ലൂ ബട്ടണെന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള സംസ്ഥാനസമിതിയോഗം. വരുംകാലങ്ങളില്‍ സംഘടനാപ്രവര്‍ത്തനത്തിനും തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കുമെല്ലാം കൂടുതല്‍ ഡിജിറ്റല്‍ വഴികള്‍ തേടും.
ചര്‍ച്ചകള്‍ ഓണ്‍ലൈനാകുമ്പോള്‍ ചോരുമെന്ന പേടിയൊന്നും പാര്‍ട്ടിക്കില്ല. പുതിയ കാലത്ത് ഒന്നും ഒളിക്കാനാവില്ലെന്നാണ് ഇ.പി. ജയരാജന്‍ പറയുന്നത്.
രാവിലെ ഒരുമണിക്കൂര്‍ നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമായിരുന്നു നീണ്ട ഇടവേളക്കുശേഷമുള്ള സംസ്ഥാനസമിതി ആരംഭിച്ചത്. പി.ബി തീരുമാനങ്ങള്‍ എസ്. രാമചന്ദ്രന്‍ പിള്ളയും സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കോടിയേരിയും വിശദീകരിച്ചു. കാര്യമായ ചര്‍ച്ചകളില്ലാതിരുന്നതിനാല്‍ അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങളിലേക്ക് സംസ്ഥാനസമിതി കടന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. ചൊവ്വാഴ്ച നടക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ പത്തുലക്ഷം പേരെ അണിനിരത്താനുള്ള പദ്ധതികളും യോഗം ആസൂത്രണം ചെയ്തു.
Story Highlights: Video conference cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here