കുഞ്ഞു മകന്റെ ചികിത്സ തേടി ലൈബീരിയയിൽ നിന്ന് ഒരു കുടുംബം; ഒടുവിൽ ലോക്ക് ഡൗണിൽ കുടുങ്ങി കൊച്ചിയിൽ

ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെത്തി കുടുങ്ങി പോയിരിക്കുകയാണ് ലൈബീരിയൻ പൗര ജെന്നയും മകൻ ജീൻ പേയും. രണ്ടര വയസുകാരൻ ജീനിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ഏറെ ത്യാഗക്കങ്ങൾക്കൊടുവിലാണ് ജെന്ന കൊച്ചിയിലെത്തിയത്. എന്നാൽ, കൊ വിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ ഇവരുടെ പ്രതീക്ഷകൾ താളം തെറ്റിച്ചു.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ നിന്ന് രണ്ടര വയസുള്ള മകൻ ജീൻ പേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാർച്ച് രണ്ടിനാണ്. ജീനിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു അനേകായിരം കാതങ്ങൾ താണ്ടിയുള്ള യാത്ര. പീറ്റർ, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജീൻ, ജനിച്ച് ഏതാനും നാളുകൾക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ശരീരഭാരം ആനുപാതികമായി വർധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പീറ്ററും ജെന്നെയും മനസിലാക്കി. ആരോഗ്യമേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉൾപ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാ സൗകര്യങ്ങളുള്ള കേന്ദ്രങ്ങൾ ലൈബീരിയയിൽ ഇല്ല. തലസ്ഥാനമായ മൺറോവിയയിലെ ജെഎഫ്കെ മെഡിക്കൽ സെന്ററിലെ സീനിയർ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് കൊച്ചി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിഭാഗം നിർദേശിച്ചത്.
പിന്നീട് പീറ്ററിനും ജെന്നെയ്ക്കെും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നാളുകളായിരുന്നു. ഓവർടൈം ജോലിചെയ്തും കുടുംബ വീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികൾ വേണ്ടെന്ന് വച്ചുമൊക്കെയാണ് യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്. ഒരു മാസത്തിന് ശേഷം തിരികെയെത്താമെന്ന പ്രതീക്ഷയിൽ യാത്ര പുറപ്പെട്ടു.
എന്നാൽ, കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകർത്തു. മാർച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിൽ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യ നിലയിൽ പുരോഗതി കണ്ടതോടെ വലിയ ആഹ്ലാദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും. തുടർപരിശോധനകൾ പൂർത്തിയാക്കി ഏപ്രിൽ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്മേൽ മറിഞ്ഞത്. ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകൾക്കുമായി ജെന്നെ കരുതിയതൊക്കെ ഇതിനോടകം തീർന്നു കഴിഞ്ഞു. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയാണ് ഇപ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും താമസവും ഭക്ഷണവും. ഇടയ്ക്ക് ലൈബീരിയൻ എംബസിയും മറ്റും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. പ്രശ്നങ്ങൾ തീർന്ന് ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെന്ന.
Story highlight: family from a Liberian seeking treatment of their infant son; Finally locked down in Cochin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here