ബോളിവുഡിലെ പവർ പ്ലേ ഒഴിവാക്കണം; വിശാല ഹൃദയരാകാൻ പഠിക്കൂവെന്നും വിവേക് ഒബ്‌റോയ്; സുശാന്തിന്റെ മരണം വല്ലാതെ വേദനിപ്പിക്കുന്നു

ബോളിവുഡിലെ അപ്രഖ്യാപിത താര വിലക്കിനും നിയന്ത്രണങ്ങൾക്കും പിന്നിൽ ആരാണ് എന്നതിനെ സംബന്ധിച്ച അന്വേഷണമായി മാറുകയാണ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച പൊലീസ് നടപടി. അതേസമയം വിവേക് ഒബ്‌റോയ് സുശാന്തിന്റെ മരണത്തെക്കുറിച്ച് എഴുതിയ കുറിപ്പ് ചർച്ചയാകുകയാണ്.
സുശാന്തിന്റെ സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുത്ത വിരലിലെണ്ണാവുന്ന ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളായിരുന്നു വിവേക്. തന്റെ ജീവിതത്തിലും സുശാന്തിന് നടന്നപോലുള്ള അനുഭവങ്ങളുണ്ടായിരുന്നുവെന്നും അത് അവനുമായി പങ്കുവച്ചിരുന്നുവെങ്കിൽ സുശാന്തിന് ഇത്ര വേദനയുണ്ടാവുമായിരുന്നില്ലെന്നും വിവേക് ഒബ്‌റോയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സുശാന്ത് അവന്റെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിൽ പോലും ആത്മഹത്യ ഒഴിവാക്കാനായേനെ. വളരെയധികം ദുഃഖം തോന്നുന്നുവെന്നും വിവേക്.
ബോളിവുഡ് ഇൻഡസ്ട്രി കുടുംബമാണെന്നൊക്കെ പറയപ്പെടുന്നുണ്ടെങ്കിലും ഗൗരവമായ ആത്മ പരിശോധന നടത്തണം. കൂടുതൽ നന്മയ്ക്ക് വേണ്ടി മാറി ചിന്തിക്കണമെന്നും, കുറ്റം പറയാതെ ശ്രദ്ധ കൂട്ടണമെന്നും വിവേക് പറയുന്നു. ശക്തരുടെ കളികൾ കുറച്ച്, വലിയ ഹൃദയമുള്ളവരാവാനും വിവേക് ബോളിവുഡിലെ താരപ്രമുഖരോട് പറയുന്നു. ഇഗോ ഇല്ലാതെ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കണം. അവരെ തകർക്കാതെ വളർത്താൻ സാധിക്കണം. ഇതൊരു ഉണരാനുള്ള വിളിയാണെന്നും വിവേക്.
Read Also: സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം താങ്ങാനാകാതെ ബന്ധു മരിച്ചു
താരത്തിന് ആത്മഹത്യ ചെയ്യാൻ വിധത്തിൽ കനത്ത മാനസിക പീഡനം ഏറ്റിട്ടുണ്ട് എന്ന വസ്തുതയിലേക്കാണ് അന്വേഷണം പൊലീസിനെ നയിക്കുന്നത്. ബോളിവുഡിലെ പ്രമുഖ ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും. വിവേക് ഒബ്‌റോയ് അടക്കം ചലച്ചിത്ര മേഖലയിലെ പ്രമുഖരും ബോളിവുഡ് താരങ്ങൾ നേരിടുന്ന സമ്മർദ്ദങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.
സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തതാണെന്ന കാര്യത്തിൽ മുംബൈ പൊലീസിന് ഇപ്പോൾ രണ്ടഭിപ്രായമില്ല. കാരണം അത്ര സ്പഷ്ടമായാണ് തൂങ്ങിമരണം ആണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് സമർത്ഥിക്കുന്നത്.
അതേസമയം സ്വഭാവത്തിൽ ഉത്സാഹവാനും കഠിന പരിശ്രമിയുമായ ഒരാൾ ആറ് മാസത്തിനിടയിൽ വിഷാദ രോഗത്തിന് ചികിത്സ തേടണമെങ്കിൽ അതിഭീകരമായ മാനസിക വ്യഥ ഉണ്ടായിട്ടുണ്ടെന്നാണ് മുംബൈ പോലീസിന്റെ നിഗമനം. സുശാന്തിനെ ചികിത്സിച്ച മാനസിക രോഗ വിദഗ്ധൻ നൽകിയ മൊഴി ബോളിവുഡ് തിരശീലക്കുള്ളിലെ ഗൂഡാലോചക സംഘത്തെ കുറിച്ച് പൊലീസിന് ബോധ്യം നൽകുന്നതാണ്.
കേവലം പടലപ്പിണക്കങ്ങൾ എന്നതിലുപരി സംഘടിതമായ വ്യക്തിഹത്യയും ഒറ്റപ്പെടുത്തലും നടന്നിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു. സുശാന്തിന്റെ കൂട്ടുകാരി റിയ ചക്രവർത്തിക്ക് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ നൽകാനാകും എന്നാണ് പൊലീസ് നിഗമനം. ഇത് ശേഖരിക്കാൻ അവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. വിഷാദ രോഗത്തിന് കഴിക്കുന്ന ചില മരുന്നുകൾ സുശാന്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല.
നടന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണത്തെ ഇതുവരെ നടന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ മുഖവിലയ്ക്ക് എടുക്കാം എന്നാണ് മുംബൈ പൊലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായി പിതാവിന്റെയും മാതൃസഹോദരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും.വിവേക് ഒബ്‌റോയ് അടക്കമുള്ള ചലച്ചിത്രരംഗത്തെ പ്രമുഖരും സുശാന്തിന്റെ മരണത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
vivek obroi about sushant singh rajput death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here