‘റിയയെ ജയിലിലിട്ടു, മാധ്യമങ്ങൾ വേട്ടയാടി’; സുശാന്തിന്റെ മരണം ആത്മഹത്യയെന്ന് തെളിഞ്ഞെന്ന് അഭിഭാഷകൻ

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ഒടുവിൽ സത്യം ലോകത്തിനു മനസ്സിലായെന്ന് നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ സതീഷ് മാനേഷിൻഡെ. സുശാന്ത് ആത്മഹത്യ ചെയ്തതിന്റെ പേരിൽ റിയയെ ചില മാധ്യമങ്ങൾ വേട്ടയാടി.യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ടും നടിയെ ഒരു മാസത്തോളം ജയിലിലിട്ടുവെന്നും അഭിഭാഷകൻ പറഞ്ഞു.വിശദമായ അന്വേഷണത്തിന് ശേഷമാണ് സിബിഐ ഒടുവിൽ ആത്മഹത്യയെന്ന് ഉറപ്പിച്ചത്. ആത്മഹത്യ പ്രരണ പോലും തെളിയിക്കുന്ന തെളിവുകൾ ഒന്നും കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് സിബിഐ. മുംബൈ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് നിരീക്ഷണം. സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രബർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും റിപ്പോർട്ടിലുണ്ട്. സുശാന്തിന്റെ മരണം നടന്ന് നാലു വർഷത്തിന് ശേഷമാണ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
മരണത്തിൽ ആദ്യം അന്വേഷണം നടത്തിയ ബിഹാർ പൊലീസ് ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തത്. നടി റിയ ചക്രബർത്തിക്ക് മരണത്തിൽ പങ്കുണ്ടെന്നുകാണിച്ച് സുശാന്തിന്റെ പിതാവ് പരാതി നൽകിയിരുന്നു. സുശാന്തിന്റെ കുടുംബത്തിനെതിരെ റിയയും പരാതി നൽകി. ഈ രണ്ട് പരാതികളിലുമുൾപ്പെടെ അന്വേഷണം നടത്തിയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.2020 ജൂണിലാണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേ വർഷം ആഗസ്തിലാണ് ബിഹാർ പൊലീസിൽ നിന്ന് കേസ് സിബിഐ ഏറ്റെടുത്തത്.
Story Highlights : Rhea Chakraborty’s lawyer Sushant Singh Rajput death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here