ഉത്ര വധക്കേസ്; സൂരജിനെയും സുഹൃത്ത് സുരേഷിനേയും വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി

അഞ്ചൽ ഉത്ര വധക്കേസിലെ ഒന്നാം പ്രതിയായ സൂരജിനേയും രണ്ടാം പ്രതിയായ സുരേഷിനേയും വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി. ഏഴ് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സൂരജിന്റെ സഹോദരിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും.
അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളിൽ തെളിവെടുപ്പ് നടത്താനാണ് വനംവകുപ്പ് സൂരജിനെയും സുരേഷിനേയും കസ്റ്റഡിയിൽ വാങ്ങിയത്. പുനലൂർ വനം കോടതി ഏഴ് ദിവസത്തേക്ക് വനംവകുപ്പിന് കസ്റ്റഡി അനുവദിച്ചു. ജൂൺ 23 ന് പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കണം. ഏഴുദിവസത്തിനുള്ളിൽ ഉള്ള പരമാവധി തെളിവുകൾ ശേഖരിക്കാൻ ആയില്ലെങ്കിൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജയൻ പറഞ്ഞു.
വരും ദിവസങ്ങളിൽ പാമ്പിനെ സുരേഷ് സൂരജിന് കൈമാറിയ ഏനാത്ത്, കല്ലുവാതുക്കൽ, അടൂർ പറക്കോട്ടെ വീട്, ഉത്രയുടെ വീട് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടക്കും. അഞ്ചലിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലായിരിക്കും പ്രതികളെ സൂക്ഷിക്കുക. പ്രതികൾക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ഒരുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
അതേസമയം, സൂരജിന്റെ സഹോദരിയെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചു. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണ് നീക്കം.
Story highlight: Uthra murder case; Sooraj and his friend Suresh were taken into custody by the forest department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here