ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ട്രൂ നാറ്റ് ടെസ്റ്റ്; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ട്രൂ നാറ്റ് ടെസ്റ്റ് നടത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഗൾഫ് രാജ്യങ്ങൾ ട്രൂ നാറ്റ് ടെസ്റ്റ് അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കൊവിഡ് ബാധിതർക്ക് പ്രത്യേക വിമാനമെന്ന നിർദേശവും കേന്ദ്രം നിരാകരിച്ചു. കേരളത്തിന്റെ ആവശ്യം തള്ളാനിടയായ സാഹചര്യം വിശദീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
രോഗബാധിതരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ വരുന്നത് കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകും എന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെത്. വിമാനത്തിൽ കയറും മുൻപ് ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നായിരുന്നു കേരളത്തിന്റെ ആദ്യ നിലപാട്. ടെസ്റ്റിന് വേണ്ടി വരുന്ന ചെലവും പരിശോധനാ സ്ഥലങ്ങളുടെ അപര്യാപ്തയും പ്രവാസികൾ ചൂണ്ടിക്കാട്ടുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ആൻറിബോഡി ടെസ്റ്റ് മതിയെന്നായി.
Read Also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; മരണം കൊല്ലത്ത്
പ്രവാസികളുടെ പ്രതിഷേധം തുടർന്നപ്പോഴാണ് റിസൽറ്റ് വേഗം ലഭിക്കുന്ന ട്രൂ നാറ്റ് ടെസ്റ്റ് മതിയെന്ന് കേരളം നിർദേശിച്ചത്. ടെസ്റ്റിന് വേണ്ട കിറ്റുകൾ ഗൾഫ് രാജ്യങ്ങളിലെത്തിക്കാമെന്നും കേരളം അറിയിച്ചു. ട്രൂ നാറ്റ് ടെസ്റ്റിന് ഗൾഫ് രാജ്യങ്ങൾ അനുമതി നൽകിയിട്ടില്ലെന്ന് ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. രോഗബാധിതർക്ക് പ്രത്യേക വിമാനം എന്ന നിർദേശം അപ്രായോഗികമെന്നും വിദേശകാര്യ മന്ത്രാലയം കേരളത്തെ അറിയിച്ചിട്ടുണ്ട്. നാളെ വരെ പരിശോധന ഇല്ലാതെ കേരളത്തിലേക്ക് വരാമെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്.
true nat test, gulf, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here