പ്രവാസികള്‍ക്ക് കേരളത്തില്‍ എത്താന്‍ പിപിഇ കിറ്റ് മതിയെന്ന് മന്ത്രിസഭായോഗം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് കേരളത്തിലേക്ക് തിരികെയെത്താന്‍ ഇളവുകള്‍ നല്‍കി മന്ത്രിസഭായോഗം. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രൂനാറ്റ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നതിന് പിപിഇ കിറ്റുകള്‍ മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവില്‍ ഖത്തറില്‍ മൊബൈല്‍ ആപ്പ് വഴി ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുന്നവര്‍ക്ക് കേരളത്തിലേക്ക് മടങ്ങാമായിരുന്നു. യുഎഇയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ഉണ്ട്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പുതിയ തീരുമാനം സഹായകമാകും.
വിമാനക്കമ്പനികളാണ് പിപിഇ കിറ്റുകള്‍ ലഭ്യമാക്കേണ്ടതെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. യുഎഇയില്‍ നിലവിലുള്ള റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് തുടരും. ഖത്തറില്‍ നിന്ന് ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് വരാം. കുവൈറ്റ്, സൗദിഅറേബ്യ, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് പിപിഇ കിറ്റ് ധരിച്ച് വിമാനയാത്ര നടത്താം.
നേരത്തെ ട്രൂനാറ്റ് ടെസ്റ്റ് വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ട്രൂനാറ്റ് ടെസ്റ്റിന് അംഗീകാരം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് പിപിഇ കിറ്റ് മതി എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
Story Highlights: PPE kit, expatriates to reach Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here