റീബിൽഡ് കേരളയുടെ കൺസൽട്ടൻസി കരാർ കെപിഎംജിക്ക്; അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്
റീബിൽഡ് കേരളയുടെ കൺസൽട്ടൻസി കരാർ കെപിഎംജിക്ക് നൽകി സംസ്ഥാന സർക്കാർ. രണ്ടു വർഷത്തേക്ക് ആറു കോടി എൺപത്തിരണ്ടു ലക്ഷം രൂപയുടെ കരാറാണ് നൽകിയിരിക്കുന്നത്. കരാറിന് പിന്നിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അതേസമയം, കരാർ നടപടികൾ സുതാര്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ടെൻഡറിൽ പങ്കെടുത്ത 13 കമ്പനികളെ പിന്തള്ളിയാണ് കെ പി എം ജി കരാർ നേടിയത്. ആറ് കോടി എൺപത്തിരണ്ടു ലക്ഷം രൂപയുടെ കരാറിന് രണ്ട് വർഷത്തേക്കാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. നികുതി കൂടി ചേരുമ്പോൾ കരാർ തുക 8 കോടിയോളം വരും. ആദ്യ പ്രളയത്തിന് ശേഷം സംസ്ഥാന സർക്കാരുമായി സഹകരിച്ച രാജ്യാന്തര ഏജൻസിയാണ് കെപിഎംജി. കേരള പുനർ നിർമാണത്തിന് രൂപരേഖ തയാറാക്കാൻ സൗജന്യ സേവനമായിരുന്നു അന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. ഈ സഹകരണം വിവാദമായിരുന്നു. മുമ്പ് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ കരാറെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരുവർഷം പോലും കാലാവധിയില്ലാത്ത സർക്കാർ രണ്ടു വർഷത്തേക്ക് കരാർ നൽകിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ, കരാറിന് പിന്നിൽ ഒരു ദുരൂഹതയുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
Story highlight: KPMG Rebild Kerala’s consultancy agreement; Opposition leader accused of corruption
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here