ഡൽഹിയിലെ വീടിനു മുകളിൽ വെട്ടുകിളിക്കൂട്ടം; വീഡിയോ പങ്കുവച്ച് സേവാഗ്

വെട്ടുകിളി ആക്രമണം തലസ്ഥാന നഗരിയെ വിറപ്പിക്കുകയാണ്. ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ വെട്ടുകിളി ആക്രമണം രൂക്ഷമാണ്. ഇതിനിടെയാണ് ഡൽഹിയിലെത്തിയ വെട്ടുകിളിക്കൂട്ടത്തിൻ്റെ ദൃശ്യങ്ങൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് പങ്കുവച്ചത്. ഗുരുഗ്രാമിലെ തൻ്റെ വീടിനു മുകളിലൂടെ പറക്കുന്ന വെട്ടുകിളിക്കൂട്ടത്തിൻ്റെ വീഡിയോ ആണ് സേവാഗ് തൻ്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്.
Read Also: ശല്യം ഒഴിവാക്കാൻ പുതുവഴി; വെട്ടുകിളിയെ പിടിച്ച് ബിരിയാണി ഉണ്ടാക്കി ഗ്രാമവാസികൾ
രാജസ്ഥാനിൽ ആക്രമണം നടത്തിയതിനു ശേഷമാണ് വെട്ടുകിളി ആക്രമണം ഡൽഹിയിലേക്ക് വ്യാപിച്ചത്. പലയിടങ്ങളും ആക്രമണത്തിൻ്റെ മുന്നറിയിപ്പുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആദ്യം വെട്ടുകിളി ശല്യം ഉണ്ടായത്. ഇതിൽ തന്നെ രാജസ്ഥാനിൽ സ്ഥിതി അതീവഗുരുതരമായിരുന്നു. ഇവിടെ 18 ജില്ലകളിലെയും ഉത്തർ പ്രദേശിലെ 17 ജില്ലകളിലെയും കൃഷി നശിച്ചു.
ഏപ്രിൽ 11നാണ് ഇന്ത്യയിൽ വെട്ടുകിളി ശല്യം തുടങ്ങുന്നത്. ഫെബ്രുവരിയിൽ പാകിസ്താനിൽ വെട്ടുകിളി ശല്യം രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യയിൽ ശല്യം തുടങ്ങിയത്. സാധാരണയിലും ഉയരത്തിലാണ് ഇപ്പോൾ വെട്ടുകിളികൾ പറക്കുന്നതെന്നും അതുകൊണ്ട് തന്നെ അവയെ നിയന്ത്രിക്കുക ശ്രമകരമാണെന്നും കൃഷി മന്ത്രാലയം പറഞ്ഞിരുന്നു.
Read Also: ‘ചെട്ടിക്കുളങ്ങര ഭരണിനാളിൽ’; മോഹൻലാലിന്റെ ചുവടുകൾക്ക് സേവാഗിന്റെ യോഗ: വീഡിയോ വൈറൽ
ഇന്ത്യയിൽ 27 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ഒരു സംഘത്തിൽ മാത്രം 80 മില്ല്യണോളം വെട്ടുകിളികൾ വരെ ഉണ്ടാവാറുണ്ട്. കാറ്റിനനുസരിച്ച് ഏറെ ദൂരം സഞ്ചരിക്കാൻ ഇവക്ക് സാധിക്കും. വഴിയിൽ കാണുന്ന പച്ചപ്പുകളൊക്കെ ഭക്ഷിച്ചാണ് ഇവ യാത്ര ചെയ്യുന്നത്. ബൈബിൾ കാലം മുതൽ ഇവയെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്.
ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലായി 23 രാജ്യങ്ങളെയാണ് വെട്ടുകിളി ശല്യം ബാധിച്ചിരിക്കുന്നത്. ഇത് 70 വർഷത്തിനുള്ളിൽ ഉണ്ടായ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണെന്ന് ലോകബാങ്ക് വ്യക്തമാക്കിയിരുന്നു.
Story Highlights: locust attack virender sehwag shared video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here