ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ നടപടി; ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്: ഉമ്മന്‍ചാണ്ടി

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. ജോസ് കെ മാണി വിഭാഗത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമായിരുന്നു. ധാരണ നടപ്പാക്കിയാല്‍ ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അടഞ്ഞ അധ്യായമല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തര്‍ക്കമാണ് നടപടികള്‍ക്ക് പിന്നില്‍. യുഡിഎഫ് നേതൃത്വത്തിന് ഒരു ഉത്തരവാദിത്വമുണ്ട്. ഇതിന് മുന്‍പത്തെ തെരഞ്ഞെടുപ്പില്‍ ഈ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായ സമയത്ത് അത് പരിഹരിക്കാന്‍ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ടിരുന്നു. അന്നുണ്ടാക്കിയ ഒരു ധാരണയാണ് ഇത്. എഗ്രിമെന്റില്ലെന്ന് ഞങ്ങള്‍ സമ്മതിച്ചതാണ്. പക്ഷേ ഒരു ധാരണയുണ്ടായിരുന്നു.
എട്ട് മാസം ജോസ് കെ മാണി നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ആറ് മാസം പി ജെ ജോസഫിന്റെ വിഭാഗത്തില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നതായിരുന്നു ധാരണ. ആ തീരുമാനം നടപ്പിലാക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ എടുക്കേണ്ടിവന്ന ഒരു തീരുമാനമാണ് പുറത്താക്കല്‍ എന്നത്. കെ എം മാണിയും കേരളാ കോണ്‍ഗ്രസും യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. മാണിസാറിന്റെ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കില്ല.
ചര്‍ച്ചകള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് ആഗ്രഹിക്കാത്ത ഒരു തീരുമാനം എടുക്കേണ്ടിവന്നത്. അത് എടുത്തില്ലെങ്കില്‍ യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വസനീയത തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി. അതിനാലാണ് അത്തരമൊരു തീരുമാനം എടുത്തത്. ജില്ലാ പഞ്ചായത്തിനെ സംബന്ധിച്ച് യുഡിഎഫ് നേതൃത്വം കൊടുത്ത ധാരണ പാലിക്കുകയാണ് ചെയ്തത്. ധാരണ നടപ്പിലാക്കുകയാണെങ്കില്‍ ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തുറന്നുകിടക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Story Highlights: still scope for discussion Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here