എറണാകുളത്ത് ലോട്ടറി വിൽക്കുന്ന വയോധികയ്ക്ക് മർദ്ദനമേറ്റതായി പരാതി

എറണാകുളത്ത് ലോട്ടറി വിൽക്കുന്ന വയോധികയ്ക്ക് മർദ്ദനമേറ്റതായി പരാതി. സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയാണ് മർദ്ദനമേൽപ്പിച്ചത്. വിഷയത്തിൽ കടവന്ത്ര പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 24 ആം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടവന്ത്ര ഇന്ദിരാ ഗാന്ധി ആശുപത്രിക്ക് മുൻപിൽ ലോട്ടറി വില്പനയ്‌ക്കൊപ്പം കരിക്ക് വ്യാപാരവും നടത്തിവരികയാണ് ബേബി റോസ് എന്ന വയോധിക. ഇവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
Read Also: എറണാകുളം മാർക്കറ്റിനു സമീപം സമാന്തര മാർക്കറ്റ്; അടക്കണമെന്ന് ജില്ലാ ഭരണകൂടം
66 വയസ്സുണ്ട് ബേബി റോസിന്. ഒറ്റയ്ക്കാണ് ഉപജീവനത്തിനായുള്ള അധ്വാനം. ഇതിനിടയിലാണ് സമീപത്തെ ജിസിഡിഎ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായ ജയരാജ് പെട്ടിക്കടയിൽ എത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. പണം നൽകില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പ്രായമായ ഈ സ്ത്രീയെ മർദ്ദിക്കുകയായിരുന്നു ജയരാജ്. സംഭവത്തിനിടയിൽ കണ്ടു നിന്നവർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ജയരാജ് മോശമായി പെരുമാറുന്നതും വിഗലാംകയായ ബേബി റോസ് ജയരാജിൽ നിന്നും രക്ഷനേടാൻ ഓടി മറ്റുള്ളവരുടെ സഹായം തേടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനു മുൻപും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ബേബി റോസ് പറയുന്നു.
ഇയാൾ നിരന്തരമായി കടയിൽ എത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുമത്രെ. പണം നൽകാതെ വരുമ്പോൾ മർദ്ദിക്കുന്നതായും ഇവർ പറയുന്നു. നിലവിൽ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു.
Story Highlights: Old lady beaten up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here