തൂത്തുക്കുടി കസ്റ്റഡി മരണം; മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ

തമിഴ്‌നാട് തൂത്തുക്കുടിയിൽ അച്ഛനും മകനും പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച കേസിൽ ഒരു എസ്‌ഐയും രണ്ട് കോൺസ്റ്റബിൾമാരും കൂടി അറസ്റ്റിലായി. അറസ്റ്റിലായത് എസ്‌ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ്.
തമിഴ്‌നാട് പൊലീസ് അന്വേഷണ വിഭാഗമായ സിബിസിഐഡിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടാതെ മറ്റൊരു എസ്‌ഐയായ രഘു ഗണേഷിനെയും അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് വിവരം. കൂടാതെ സ്റ്റേഷന്റെ ചാർജുണ്ടായിരുന്ന സസ്‌പെൻഡ് ചെയ്യപ്പെട്ട് ഇൻസ്‌പെക്ടർ ശ്രീധറിനെ ചോദ്യം ചെയ്യാനായി സിബിസിഐഡി വിളിപ്പിച്ചു.
കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ ദിവസമാണ്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജയരാജനും ബെനിക്സും കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായതിന് പിന്നാലെ മരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുവർക്കും ക്രൂരമായി മർദനമേറ്റിരുന്നുവെന്ന വിവരം പിന്നീട് പുറത്തുവന്നു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ജയരാജന്റേയും ബെനിക്സിന്റേയും ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നടന്നത് കൂട്ടായ ആക്രമണമാണെന്ന് ബന്ധുക്കൾ ചൂണ്ടികാട്ടി. അമിതമായി രക്തസ്രാവം ഉണ്ടായതോടെ കടുംനിറത്തിലുള്ള ലുങ്കി കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും കോവിൽപ്പെട്ടി ജനറൽ ആശുപത്രി ഫിറ്റന്സ് സർട്ടിഫിക്കറ്റ് നൽകിയെന്നും ആരോപണമുണ്ട്.
ഇതിന് പിന്നാലെ തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കസ്റ്റഡി മരണം നടന്ന സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് കോടതി ഉത്തരവ്. മജിസ്ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതാണ് കാരണം.
thutthukkudi custody death, 3 police men arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here