കൊവിഡ്; എറണാകുളം ജില്ലയില്‍ സ്ഥിതി സങ്കീര്‍ണം, 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. ഇന്ന് 25 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. കൊച്ചി വെണ്ണല സ്വദേശിയുടെ സമ്പര്‍ക്കത്തിലൂടെ അഞ്ചുപേര്‍ക്കാണ് രോഗം ബാധിച്ചത്. കൊച്ചിയില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം ഉണ്ടാകും. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സെന്റിനല്‍ സര്‍വെയ്‌ലന്‍സില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പരിശോധന നടത്തും. സ്വകാര്യ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി എത്തുന്ന രോഗികള്‍ക്ക് സ്വകാര്യ ലബുകളില്‍ കൊവിഡ് പരിശോധന നടത്താന്‍ സൗകര്യമൊരുക്കും. സ്വകാര്യ ആശുപത്രികളില്‍ ആന്റിജന്‍ ടെസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനം ആയി. സ്വകാര്യ ലബുകളില്‍ പരിശോധനയ്ക്ക് അമിത തുക ഈടക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകളില്‍ നിന്നും 10000 രൂപ പിഴ ഈടാക്കും. പുറത്തിറിങ്ങുന്ന ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തില്‍ അധികം മാര്‍ക്കറ്റുകളില്‍ ചിലവഴിക്കാന്‍ പാടില്ല. ചരക്കുവാഹനങ്ങള്‍ ഈ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഡ്രൈവറില്‍ നിന്നും ലോഡെത്തിച്ച കടയില്‍ നിന്നും പിഴ ഈടാക്കും. പൊതുജനങ്ങളുമായി ഇവര്‍ ഇടപെടുന്ന സാഹചര്യവും ഒഴിവാക്കണം. സ്വദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സംവിധാനം ഒരുക്കണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
Story Highlights: covid19, coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here