Advertisement

‘മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും മുറിയിൽ വിഷം തപ്പുന്നവർ’; ജിബിറ്റ് എന്തിനിത് ചെയ്തു എന്ന് ചോദിക്കുന്നവരോട്

July 9, 2020
2 minutes Read

യുവ സംവിധായകൻ ജിബിറ്റ് ജോർജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നവർക്കെതിരെ സഹോദരി ജിബിന ജോർജ് രംഗത്ത്. സഹോദരൻ ഹൃദയാഘാതം സംഭവിച്ച് മരിച്ചപ്പോഴും പലരും പറഞ്ഞ് പരത്തിയത് ആത്മഹത്യയെന്നായിരുന്നുവെന്ന് ജിബിന ഫേസ്ബുക്കിൽ കുറിച്ചു.

ഹോസ്പിറ്റലിന്റെ മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും ചേട്ടന്റെ റൂമിൽ വിഷ കുപ്പി തപ്പുകയായിരുന്നു പലരുമെന്ന് ജിബിന പറഞ്ഞു. ജിബിറ്റ് എന്തിനിത് ചെയ്തുവെന്ന് ആവലാതിപ്പെട്ടവരുമുണ്ട്. ജിബിറ്റിന്റെ മരണത്തിൽ ആരോപണം ഉന്നയിക്കുന്നവരോട് ഒന്നു മാത്രമാണ് പറയാനുള്ളത്, ഒരു ദിവസം ആരാലും അറിയപ്പെടാതെ നിങ്ങളും മരിക്കും. അന്ന് തന്റെ ചേട്ടന്റെ സ്ഥാനത്ത് നിൽക്കാൻ പോലും ദൈവത്തിന്റെ മുന്നിൽ യോഗ്യത കണ്ടെത്താൻ കഴിയില്ലെന്നും ജിബിന പറയുന്നു.

മെയ് ഒൻപതിനാണ് ജിബിറ്റ് ഹൃയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ‘കോഴിപ്പോര്’എന്ന ചിത്രത്തിലെ രണ്ട് സംവിധായകരിൽ ഒരാളായിരുന്നു ജിബിറ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഗ്യാസ് എന്ന് കരുതി പരിശോധിച്ചപ്പോൾ ഹൃദയത്തിൽ ബ്ലോക്ക്, കാത്തു നില്കാതെ അവൻ യാത്രയായി.

‘ ഞാൻ മരിച്ചാലും മൂന്ന് ദിവസം കഴിഞ്ഞു വരൂടി നീ പേടിക്കേണ്ട’ ആരെങ്കിലുമൊക്കെ മരിക്കുമ്പോൾ ആ വാർത്ത കേട്ട് ചേട്ടനും വീട്ടിൽ പറയുമായിരുന്നു. എന്നാൽ ഇന്നേക്ക് 62 ദിവസ്സം തികയുകയാണ്. കാത്തിരിപ്പ് നീളുകയാണ്……….. ഇന്ന് ഞങ്ങൾക്കു മുമ്പിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പകർപ്പും കിട്ടി.
മരണകാരണം അറ്റാക്ക്. കുറച്ച് കാര്യങ്ങൾ കൂടി നിങ്ങളോടൊന്ന് പറയാന്നൊണ്ട്. ആരും വായിക്കാതെ പോകരുത്.കാരണം ഒരു നിമിഷമെങ്കിലും നിങ്ങളുടെ കുടുംബങ്ങളിലും ഇത് സംഭവിക്കാം.(അങ്ങനെയൊന്നും വരരുതേയെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.)

ഏറ്റവും സമ്പന്നമായ സ്ഥലത്താണ് ഇന്ന് ജിബിറ്റ് കിടന്നുറങ്ങുന്നത്. ഒരു സ്വപ്നത്തിന്റെ പുറകേ നടന്നത് ആ ലക്ഷ്യം യാഥാർത്യമാക്കിയാണ് അവന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്. ജിവിതത്തിൽ വഹിച്ച സ്ഥാനങ്ങളോ, ബഹുമതികളോ, പദവികളോ ഒന്നുമില്ലാതെ തന്റെ ലക്ഷ്യം യാഥാർത്ഥ്യമാക്കി സ്വന്തം ജീവിതത്തിന് വിലയിട്ട് ദൈവത്തിന്റെ മുമ്പിൽ ഒരു സ്ഥാനം വച്ചിട്ടാണ് അവൻ യാത്രയായത്. ഇതൊക്കെ മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന കുറെ ആളുകളെ എനിക്ക് കണ്ടെത്താൻ സാധിച്ചു. നൊന്തു പ്രസവിച്ച അമ്മ മുപ്പതാം വയസ്സിൽ മകനെ നഷ്ടപ്പെടുമ്പോൾ, എനിക്കിനി കൂടെപ്പിറപ്പായി ആരെയും ചൂണ്ടിക്കാണിക്കാനില്ലാതെ വരുമ്പോഴുണ്ടാകുന്ന ഓരോ വേദനയ്ക്കും നടുവിൽ, ഞങ്ങളുടെ തന്നെ ബന്ധുമിത്രാഥികളുടെ മനസ്സിലും കുറച്ച് നാട്ടുകാരും പറഞ്ഞു നടന്നത് ജിബിറ്റ് എന്തിനിതു ചെയ്തു എന്നാണ്?

അമ്മയും അനിയത്തിയും നാട്ടുകാരെ കാണിക്കാൻ നെഞ്ചത്തടിച്ചു കരഞ്ഞതാണത്രേ..ഹോസ്പിറ്റലിന്റെ മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും ചേട്ടന്റെ റൂമിൽ വിഷ കുപ്പി തപ്പുകയായിരുന്നു പലരും.

അവരോടെക്കെ ഒന്നേ പറയാനുള്ളു എനിക്ക് നിങ്ങളും മരിക്കും ഒരു ദിവസം ആരാലും അറിയപ്പെടാതെ. എന്റെ ചേട്ടന്റെ സ്ഥാനത്ത് നിൽക്കാൻ പോലും ദൈവത്തിന്റെ മുമ്പിൽ യോഗ്യത കണ്ടെത്താൻ കഴിയില്ല. (ഇതൊക്കൊ പറഞ്ഞു നടക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്യുന്നതല്ല. വേദന ഒഴിയാതെ ജീവിക്കുന്ന മനസ്സിൽ കുറച്ചെങ്കിലും വേദനയ്ക്ക് കുറവ് തോന്നട്ടെയെന്ന് വിചാരിച്ചാണ്.)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top