കൊവിഡ്; എറണാകുളം മെഡിക്കല്‍ കോളജിലും പ്ലാസ്മ ചികിത്സ ആരംഭിച്ചു

പ്ലാസ്മ തെറാപ്പി ഉപയോഗിച്ചുള്ള കൊവിഡ് ചികിത്സയ്ക്ക് എറണാകുളം മെഡിക്കല്‍ കോളജിലും തുടക്കമായി. മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ രോഗം ഭേദമായവരില്‍ നിന്നും രക്തം സ്വീകരിച്ച് അതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മയാണ് തെറാപ്പിക്ക് ഉപയോഗിക്കുന്നത്. നിലവില്‍ രോഗം ഭേദമായ അഞ്ചു പേരില്‍ നിന്നും രക്തദാനത്തിലൂടെ പ്ലാസ്മ സ്വീകരിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് ഉടനെ തുടക്കം കുറിക്കും. ഗുരുതരനിലയിലുള്ള രോഗികള്‍ക്കാണ് പ്ലാസ്മ തെറാപ്പി നടത്തുക.
രോഗം ഭേദമായവരുടെ ശരീരത്തിലുള്ള ആന്റിബോഡികളടങ്ങിയ പ്ലാസ്മ സജീവ രോഗാവസ്ഥയിലുള്ള രോഗിക്ക് ദാനം ചെയ്യുകയാണ് പ്ലാസ്മ തെറാപ്പിയിലൂടെ ചെയ്യുന്നത്. ഗുരുതരമായ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ഈ രീതി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന് ആന്റിട്രോവൈറല്‍ മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയും എറണാകുളം മെഡിക്കല്‍ കോളജ് അവലംബിച്ചിരുന്നു.
പ്രിന്‍സിപ്പല്‍ വി. സതീശന്, വൈസ് പ്രിന്‍സിപ്പലും നോഡല്‍ ഓഫീസറുമായ ഡോ. എ. ഫത്താഹുദ്ദീന്‍, സൂപ്രണ്ട് പീറ്റര്‍ പി വാഴയില്‍, ആര്‍എംഒ ഡോ. ഗണേശ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊവിഡ് ചികിത്സ പുരോഗമിക്കുന്നത്.
Story Highlights – Plasma treatment, Ernakulam Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here