വനിതാ കായിക താരത്തിന് എതിരായ സിബിഐ അന്വേഷണം അട്ടിമറിച്ചതും ഇതേ സ്വർണക്കടത്ത് സംഘം; മനുഷ്യക്കടത്ത് കണ്ടെത്തിയതായും സൂചന

ഇപ്പോൾ അറസ്റ്റിലായ സ്വർണക്കടത്ത് സംഘം മുൻപ് കായിക താരം കൂടിയായ കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് എതിരായ കേസിലെ അന്വേഷണം അട്ടിമറിച്ചുവെന്ന് സൂചന. തെറ്റായ വിവരങ്ങൾ നൽകി സർക്കാരിൽ നിന്ന് അനർഹമായ സാമ്പത്തിക സഹായം നേടിയെടുത്തുവെന്നായിരുന്നു പ്രധാന കേസ്. അന്വേഷണത്തിൽ വിദേശ രാജ്യങ്ങളിലേക്ക് അനധികൃത മനുഷ്യക്കടത്ത് അടക്കമുള്ള വിഷയങ്ങളിലേക്ക് സൂചനകൾ നീണ്ടിരുന്നു.
സ്വർണക്കടത്ത് സംഘം ഉദ്യോഗസ്ഥയ്ക്ക് എതിരായ വിജിലൻസ് അന്വേഷണത്തിൽ ഇടപെട്ടുവെന്നാണ് വിവരം. പ്രശസ്ത കായിക താരത്തിന് എതിരെയുള്ള കേസിൽ മനുഷ്യക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ സ്ഥിരീകരിക്കപ്പെടും എന്ന് ഉറപ്പായ ഘട്ടത്തിലാണ് സംഘത്തിന്റെ ഇടപെടലുണ്ടായത്. നേരത്തെ സംസ്ഥാന സർക്കാരിന്റെ 15 ലക്ഷം ട്യൂഷൻ ഫീസടക്കം 49 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടോടെ വിദേശത്ത് പഠനത്തിനായി പോയ താരം കരാർ ലംഘിച്ച് അവിടെ ഒരു സ്വകാര്യ സ്ഥാപനം തുടങ്ങിയിരുന്നു. നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഈ സ്ഥാപനത്തിന് എതിരെ വൻതട്ടിപ്പിന്റെ ആരോപണമാണ് ഉയർന്നത്.
Read Also : സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു
നഴ്‌സിംഗ് തട്ടിപ്പിൽ താരത്തിന് എതിരെ ഒരു സംഘം വിദേശ മലയാളികൾ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും സ്‌പോർട്‌സ് കൗൺസിലിനും അടക്കമാണ് ഇവർ പരാതി നൽകിയത്. പരാതിയിൽ ഇന്ത്യാ ഗവൺമെന്റുമായുള്ള കരാർ ലംഘിച്ച് 2003- 2009 വരെയുള്ള പഠനകാലത്ത് സ്വന്തമായി ബിസിനസ് നടത്തിയെന്നായിരുന്നു ആരോപണം. സർക്കാരിന്റെ ഗ്രാൻറ് വാങ്ങി വിദേശ രാജ്യത്ത് ഉപരി പഠനത്തിനെത്തിയ താരം യുകെ സ്റ്റഡി അഡൈ്വസ് ലിമിറ്റഡ് എന്ന കമ്പനിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നതായാണ് പരാതിക്കൊപ്പം സമർപ്പിച്ചിരിക്കുന്ന രേഖകളിലുള്ളത്. ഇക്കാലയളവിൽ കേന്ദ്ര സർക്കാരിന്റെ വക 60 ലക്ഷം രൂപയുടെ വിവിധ ഗ്രാന്റുകളും അനധികൃതമായി ഇവർ കൈപ്പറ്റിയതായും പരാതിയിലുണ്ട്. സർക്കാർ ഗ്രാൻറ് വാങ്ങി ഉപരിപഠനം നടത്തവെ സ്വയം ലാഭം ഉണ്ടാക്കുവാൻ വേണ്ടി ബിസിനസ് നടത്തിയത് ക്രിമിനൽ കുറ്റം ആണെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ പേരിൽ കായിക താരത്തിന്റെ ഒളിമ്പിക്‌സ് യാത്ര വരെ അവതാളത്തിലായി.
സിബിഐയ്ക്ക് അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്ന ഘട്ടത്തിലാണ് ഭരണ സ്വാധീനം ഉപയോഗിച്ച് സ്വർണക്കടത്ത് മാഫിയ കേസ് അട്ടിമറിച്ചത്. പിന്നീട് കേസിലെ അന്വേഷണം നിലയ്ക്കുകയായിരുന്നു. ശേഷം ഈ കായിക താരത്തെ സംസ്ഥാന സർക്കാരിന്റെ സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ സെക്രട്ടറിയായും നിയമിച്ചിരുന്നു. ഇക്കാലയളവിലും നിരവധി വിവാദങ്ങളിൽ ഇവർ ഉൾപ്പെട്ടു.
Story Highlights – swapna suresh, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here