‘കൊവിഡ് വെറും തട്ടിപ്പ്’; ആവർത്തിച്ച് അവകാശപ്പെട്ട യുവാവ് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു

കൊവിഡ് വെറും തട്ടിപ്പെന്ന് ആവർത്തിച്ച് അവകാശപ്പെട്ട യുവാവ് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. അമേരിക്കയിലെ ഒഹായോ സ്വദേശിയായ റിച്ചാർഡ് റോസ് ആണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി ദിവസങ്ങൾക്കു ശേഷം മരണമടഞ്ഞത്. കൊവിഡ് വെറും തട്ടിപ്പാണെന്നും താൻ മാസ്ക് വെക്കില്ലെന്നും 37കാരനായ റിച്ചാർഡ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പലതവണ കുറിച്ചിരുന്നു.
പലതവണ ആരോഗ്യവകുപ്പ് അധികൃതർ ഓർമിപ്പിച്ചിട്ടും മാസ്ക് വാങ്ങാനോ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാവാനോ റിച്ചാർഡ് തയ്യാറായിരുന്നില്ല. തൻ്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇതൊക്കെ അദ്ദേഹം ഇത് വിശദീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് രോഗലക്ഷണങ്ങൾ കാണിച്ച റിച്ചാർഡിനെ ജൂലായ് ഒന്നിനു ടെസ്റ്റ് ചെയ്യുകയും കൊവിഡ് പോസിറ്റീവാണെന്ന് തെളിയുകയും ചെയ്തു. ജൂലായ് നാലിന് ഒഹായോയിലെ തൻ്റെ വീട്ടിൽ വച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജ്യമെങ്ങും നടന്ന പ്രതിഷേധങ്ങളെയും റിച്ചാർഡ് തള്ളിപ്പറഞ്ഞിരുന്നു. പ്രതിഷേധങ്ങൾ വെറും തമാശയാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. മുഖം മൂടുന്നത് ഇസ്ലാം മത വിശ്വാസത്തിൻ്റെ ഭാഗമാണെന്നു പറഞ്ഞാണ് മാസ്ക് വെക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നത്.
എന്നാൽ, അവസാനം കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ കൊവിഡ് കാരണം തനിക്ക് ശ്വാസം വിടാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റിച്ചാർഡിൻ്റെ മരണത്തിൽ നിന്ന് മറ്റുള്ളവർ പാഠം ഉൾക്കൊള്ളണമെന്ന് സുഹൃത്തുക്കൾ പറയുന്നു.
35.3 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,38,000 പേർ മരണപ്പെടുകയും 10 ലക്ഷത്തിലധികം പേർ രോഗമുക്തരാവുകയും ചെയ്തു.
Story Highlights – Man Who Refused to Wear a Mask Dies of Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here