കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി
കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിലെ സ്ഥിതി മോശമായാൽ ഇത്തരം നടപടികളിലേക്ക് കടക്കേണ്ടി വരും. ആ രീതി പരിശോധിക്കണമെന്ന അഭിപ്രായവും നിർദേശവും സർക്കാരിന് മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പരിശോധന വേഗം നടത്തി ഫലമറിയാനാണ് ശ്രമം. ഇതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ കൊവിഡ് പരിശോധന കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കൊവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളുള്ള ആശുപത്രികൾ ഇക്കാര്യം നേരത്തെ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നേരത്തെ തന്നെ അവരുമായി ചർച്ച നടത്തി ധാരണയായതാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യമുള്ള ആശുപത്രികൾക്ക് രോഗികളെ അഡ്മിറ്റ് ചെയ്തു തുടങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also :വീട്ടിലും മാസ്‌ക് ധരിക്കണം; ശാരീരിക അകലം പാലിക്കണമെന്നും നിർദേശം
അതേസമയം, സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡി, രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത് കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കും. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേർ കൂടി പ്ലാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടി. ഇവർക്ക് പ്ലാസ്മ നൽകാൻ കൊവിഡ് മുക്തി നേടിയ 22 പേരാണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയത്. ഇനിയും ഇരുന്നൂറോളം പേർ പ്ലാസ്മ നൽകാൻ തയ്യാറാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്ന് പ്ലാസ്മ എത്തിച്ച് നൽകി.
Story Highlights – Covid 19, Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here