നാട്ടിലും വിദേശത്തും ഫാൻസ് ക്ലബ്; ഫൈസൽ ഫരീദ് തന്ത്രശാലിയായ കുറ്റവാളിയെന്ന് അന്വേഷണ സംഘം

ഫൈസൽ ഫരീദ് തന്ത്രശാലിയായ കുറ്റവാളിയെന്ന് അന്വേഷണ സംഘം. എഫ്‌ഐആറിൽ പേരിൽ ഉണ്ടായ പിഴവ് മുതലെടുക്കാൻ ഫൈസൽ ഫരീദ് ശ്രമം നടത്തിയെന്ന് അന്വേഷണ സംഘം പറയുന്നു. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി സഹതാപ തരംഗം സൃഷ്ടിക്കാനും ഇയാൾ ശ്രമിച്ചു.
ഫൈസൽ ഫരീദിന്റെ പേര് ആദ്യം പുറത്തുവന്നത് ‘ഫാസിൽ ഫരീദ്’ എന്നാണ്. ഇതിന് പിന്നാലെ അന്വേഷണ സംഘം തേടുന്ന വ്യക്തി താനല്ലെന്നു പറഞ്ഞ് ഫൈസൽ ഫരീദ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തി. തുടർന്ന് പിഴവ് പറ്റിയെന്ന് കരുതി ഇരുന്നപ്പോഴാണ് ഈ വ്യക്തി തന്നെയാണ് കുറ്റവാളിയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം നിലപാട് വ്യക്തമാക്കുന്നത്. പേരിൽ വന്ന പിഴവ് തിരുത്തി ദിവസങ്ങൾക്ക് ശേഷം ഇയാൾക്കായി ഇന്റർപോളിന്റെ ബ്ലൂ നോട്ടിസ് പുറത്തിറക്കുകയും ചെയ്തു.
ഫൈസൽ ഫരീദിന് നാട്ടിലും, വിദേശത്തും ഫാൻസ് ക്ലബ് ഉള്ളതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പണം ചെലവഴിച്ച മലയാള സിനിമകളെ കുറിച്ച് എൻഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു. മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ.
Read Also : ഫൈസൽ ഫരീദ് പണം ചെലവഴിച്ചത് നാല് മലയാള സിനിമകൾക്കായി; തെളിവുകൾ അന്വേഷണ സംഘത്തിന്
നാല് ചിത്രങ്ങൾക്കാണ് ഫൈസൽ ഫരീദ് കള്ളകടത്ത് പണം ഉപയോഗിച്ചത്. അരുൺ ബാലചന്ദ്രൻ വഴിയായിരുന്നു പണം സിനിമ മേഖലയിൽ എത്തിച്ചത്.കസ്റ്റംസും, എൻഐഎയും ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ്. ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വർണ കള്ളക്കടത്തിന്റെ വിവരങ്ങൾ ഫൈസൽ ഫരീദിന് അറിവുണ്ടെന്നാണ് എൻഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തൽ.
അതേസമയം, ഫൈസൽ ഫരീദിനെ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദെന്നാണ് വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഫൈസൽ നാട് വിടുമെന്ന സംശയത്തെ തുടർന്നാണ് ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും ദുബായ് പൊലീസും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന.
Story Highlights – gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here