നിലവില്‍ സംസ്ഥാനത്തുള്ളത് 110 കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍

സര്‍ക്കാര്‍ മേഖലയില്‍ 59 ഉം സ്വകാര്യ മേഖലയില്‍ 51 ഉം കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം പിസിആര്‍ ടെസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ആന്റിബോഡി, ആന്റിജന്‍, ട്രൂനാറ്റ്, ജീന്‍എക്‌സ്‌പെര്‍ട്ട്, ടെസ്റ്റുകളും നടത്തുന്നുണ്ട്. ടെസ്റ്റുകളുടെ എണ്ണവും കേന്ദ്രവും ഇനിയും വര്‍ധിപ്പിക്കും. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി രണ്ടുതവണ ചര്‍ച്ച നടത്തി കൊവിഡ് ചികിത്സാ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. നിരവധി സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി വിട്ടുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read Also : സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സിഎഫ്എല്‍ടിസി) സജ്ജീകരണം ദ്രുതഗതിയില്‍ പുരോഗിക്കുകയാണ്. കൊവിഡ് ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവായ കേസുകളില്‍ പ്രകടമായി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഇവിടെ കിടത്തി ചികിത്സിക്കുക.
ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഒട്ടാകെ 187 സിഎഫ്എല്‍ടിസികളിയായി 20404 ബെഡ്ഡുകള്‍ തയാറായിട്ടുണ്ട്. 305 ഡോക്ടര്‍മാരെയും 572 നഴ്‌സുമാരെയും 62 ഫാര്‍മസിസ്റ്റുകളെയും ലാബ് ടെക്‌നീഷ്യന്മാരെയും സിഎഫ്എല്‍ടിസികളില്‍ നിയോഗിച്ചിട്ടുണ്ട്. 742 സിഎഫ്എല്‍ടിസികളാണ് ജൂലൈ 23 നകം തയാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതോടെ ബെഡ്ഡുകളുടെ എണ്ണം 69,215 ആയി ഉയരും.
എല്ലാ സിഎഫ്എല്‍ടിസികളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒപി നടത്താനുള്ള സൗകര്യവും ടെലിമെഡിസിന്‍ ആവശ്യമായ ലാന്‍ഡ്‌ലൈനും ഇന്‍ര്‍നെറ്റ് സൗകര്യവും ഉണ്ടായിരിക്കും. ഓരോ സിഎഫ്എല്‍ടിസിക്കും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. ഐസൊലേഷനിലുള്ളവര്‍ക്ക് ബാത്ത്‌റൂമോടുകൂടിയ പ്രത്യേക മുറികള്‍ ലഭിക്കും. വെള്ളവും വൈദ്യുതിയും മുടങ്ങാതെ ലഭ്യമാകാനും ഭക്ഷണം എത്തിക്കാനും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – currently 110 covid testing centers in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here