‘പൊലീസ് തെളിവ് നശിപ്പിച്ചു’; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിർണായക വെളിപ്പെടുത്തൽ

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥൻ. കേസിൽ പൊലീസ് തന്നെ തെളിവ് നശിപ്പിച്ചതായി സിപിഒ പി ജെ ജോർജ് കുട്ടി വെളിപ്പെടുത്തി. രാജ്കുമാർ ഉപയോഗിച്ച കിടക്കയും പുതപ്പും പൊലീസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. രാജ്കുമാറിന് തന്റെ കിടക്കയും പുതപ്പുമാണ് നൽകിയത്. അനുവാദമില്ലാതെയാണ് ഇത് നൽകിയതെന്നും ജോർജ് കുട്ടി വ്യക്തമാക്കി.
2019 ജൂൺ 21നാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ പൊലീസിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് മരിച്ചെന്നാണു കേസ്. പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഈ സമയം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ജോർജ് കുട്ടി. പിന്നീട് സ്ഥലം മാറ്റിയിരുന്നു.
Read Also :നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മുഖ്യപ്രതി എസ്ഐ സാബുവിന് ജാമ്യം
സ്റ്റേഷനിൽ വച്ച് രാജ്കുമാർ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സിഐ ആവശ്യപ്പെട്ടിട്ടും എസ്‌ഐയും മറ്റു പൊലീസ് ഉദ്യോഗസ്ഥരും രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാജ്കുമാറിന് ക്രൂരമർദനമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. ന്യുമോണിയ ബാധിച്ചായിരുന്നു മരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ദിവസങ്ങൾ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതിന്റെ ഫലമായി ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമായത് എന്നായിരുന്നു ക്രൈംബ്രാഞ്ച് നിഗമനം.
Story Highlights – nedumkandam custody death, rajkumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here